
തിരുവനന്തപുരം: സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക തർക്കത്തിൽ കേന്ദ്രവുമായുള്ള ചർച്ചക്ക് കേരളം സമിതിയെ തീരുമാനിച്ചു. കേന്ദ്രവുമായുള്ള ചർച്ചക്ക് നാലംഗ സമിതിയെ ആണ് കേരളം നിയോഗിച്ചിരിക്കുന്ന. സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലാകും സമിതിക്ക് നേതൃത്വം നൽകുക. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മറ്റന്നാൾ വൈകുന്നേരം നാല് മണിക്കാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. ഈ ചർച്ചയിൽ കടമെടുപ്പ് പരിധി അടക്കമുള്ള കാര്യങ്ങളിലെ തർക്കം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പ്രതീക്ഷയിലാണ് സംസ്ഥാനം. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് ചർച്ചക്ക് സുപ്രീം കോടതി നിർദേശിച്ചത്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. വിഷയത്തിൽ സൗഹാർദപരമായ സമീപനം ആയിക്കൂടെയെന്നും കോടതി ചോദിച്ചു ഇതിന് പിന്നാലെയാണ് ചര്‍ച്ചക്ക് തയാറെന്നും കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചത്.
Kerala set up four member committee to discuss with union government on financial issue













