2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്: 1,625 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കാന്‍ 166 ദശലക്ഷം ആളുകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം. 21 സംസ്ഥാനങ്ങളിലെയും 5 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 166 ദശലക്ഷം ആളുകള്‍ വെള്ളിയാഴ്ച 187,000 പോളിംഗ് സ്റ്റേഷനുകളിലേക്ക് ചുവടുവെക്കുകയും പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യത്തേതും വലുതുമായ ഘട്ടത്തില്‍ വോട്ടുചെയ്യുകയും ചെയ്യും. ഇത് അടുത്ത ആറാഴ്ച നീണ്ടുനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് തുടക്കമിടുകയും ഏകദേശം ഒരു ബില്യണ്‍ പൗരന്മാരെ തിരഞ്ഞെടുപ്പിലേക്ക് എത്തിക്കുകയും ചെയ്യും.

11,371 ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പുറമേ 84 ദശലക്ഷം പുരുഷന്മാരും 82.3 ദശലക്ഷം സ്ത്രീകളും വെള്ളിയാഴ്ച തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇവരില്‍ 3.5 ദശലക്ഷം കന്നി വോട്ടര്‍മാരും 20 നും 29 നും ഇടയില്‍ പ്രായമുള്ള 35 ദശലക്ഷം വോട്ടര്‍മാരും ഉണ്ടാകും.

ഒമ്പത് കേന്ദ്ര മന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും മുന്‍ ഗവര്‍ണറും ഇന്ന് ജനവിധി തേടുന്ന മത്സരാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു.

1,625 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് ഇന്ന് നിര്‍ണ്ണയിക്കപ്പെടുക. തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), അരുണാചല്‍ പ്രദേശ് (2), മേഘാലയ (2), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (1), മിസോറാം (1), നാഗാലാന്‍ഡ് (1), പുതുച്ചേരി (1) എന്നീ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. 1), സിക്കിം (1), ലക്ഷദ്വീപ് (1) എന്നീ 10 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുറമെ രാജസ്ഥാനിലെ 12, ഉത്തര്‍പ്രദേശിലെ എട്ട്, മധ്യപ്രദേശിലെ ആറ്, അസമിലും മഹാരാഷ്ട്രയിലും അഞ്ച് വീതം സീറ്റുകള്‍, ബിഹാറില്‍ നാല്, പശ്ചിമ ബംഗാളില്‍ മൂന്ന്, മണിപ്പൂരിലെ രണ്ട് സീറ്റുകളിലേക്കും ത്രിപുര, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ യു.എസ്., യു.കെ, ബ്രസീല്‍, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ മൊത്തം ജനസംഖ്യയേക്കാള്‍ വോട്ടിംഗ് ജനസംഖ്യ കൂടുതലാണ്. വോട്ടര്‍മാര്‍ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും എല്ലാ ആത്മാര്‍ത്ഥതയോടെയും വോട്ടര്‍മാരോട് വീടുകളില്‍ നിന്ന് ഇറങ്ങി പോളിംഗ് സ്റ്റേഷനില്‍ പോയി ഉത്തരവാദിത്തത്തോടെയും അഭിമാനത്തോടെയും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതായും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (ഇസിഐ) പ്രസ്താവനയില്‍ പറഞ്ഞു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ 67% പോളിങാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 1951-52ലെ ആദ്യ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് നിരക്കായിരുന്നു ഇത്.

ഏപ്രില്‍ 19, 26, മെയ് 7, 13, 20, 25, ജൂണ്‍ 1 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.

More Stories from this section

family-dental
witywide