
നിലമ്പൂർ: തനിക്ക് എതിർപ്പ് പാർട്ടിയോടല്ലെന്നും ചില പുഴുക്കുത്തുകളോടാണെന്നും നിലമ്പൂർ എംഎൽഎ പി.വി. അൻവർ. തന്നെ വിജയിപ്പിക്കാൻ അധ്വാനിച്ച പ്രവർത്തകരെ തള്ളിപ്പറയില്ല. ‘ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ അൻവർ പറഞ്ഞു.
പരസ്യപ്രതികരണത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് സിപിഎം ആവശ്യപ്പെട്ടിരിക്കെ വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നറിയിച്ചതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള അന്‍വറിന്റെ പ്രതികരണം.
‘ഞാന്‍ ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല’ എന്ന് അന്‍വര്‍ പ്രസ്താവന നടത്തിയതായി സ്വകാര്യ ചാനലിന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയാണ് അന്‍വറിന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണം. വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണ് നിലമ്പൂരിലെ പ്രവർത്തകർ. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും തന്നില്‍ നിന്ന് ഉണ്ടാവില്ല. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ലന്നും പി വി അൻവർ വ്യക്തമാക്കി.
“അങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവര്‍ത്തിച്ചവരാണ് നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍. അതില്‍ ഒരാളെ പോലും തള്ളിപ്പറയാന്‍ എനിക്ക് കഴിയില്ല. അവരോട് അന്നും ഇന്നും ഞാന്‍ അത്രമേല്‍ കടപ്പെട്ടിരിക്കുന്നു. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി. അന്‍വറില്‍നിന്ന് ഉണ്ടാവില്ല. ചില പുഴുക്കളോടേ എതിര്‍പ്പുള്ളൂ. പാര്‍ട്ടിയോടോ, സഖാക്കളോടോ അതില്ല. ഉണ്ടാവുകയുമില്ല. വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങള്‍ ഇല്ലാതാവില്ല,” അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.















