
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചർച്ചയായി മാറിയതിനിടെ കൂടുതൽ നടമാർ വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനും പ്രമുഖ സംവിധായകനുമായ രഞ്ജിത്തിനെതിരെയാണ് ഇപ്പോൾ ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. 2009-10 കാലഘട്ടത്തിൽ പലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ബംഗാളി നടി ശ്രീലേഖ മിത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവം നടന്ന ദിവസം രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് ഭയത്തോടെയായിരുന്നുവെന്ന് നടി വെളുപ്പെടുത്തിയതായി പ്രമുഖ മലയാളം ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് എന്നിവരടക്കം റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഡോക്യുമെൻ്ററി സംവിധായകൻ ജോഷിയോട് തന്‍റെ പരാതി അറിയിച്ചിരുന്നു. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല. ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു.
അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു.നടൻ പൃഥ്വിരാജ് നായകനായെത്തിയ അകലെ എന്ന സിനിമയിൽ ശ്രീലേഖ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്.









