കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ മുന്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: വയനാടിനൊപ്പം ഉരുള്‍പൊട്ടിയ കോഴിക്കോടെ വിലങ്ങാടുനിന്നും കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മാത്യു എന്ന മത്തായി(60) മാഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി തിരച്ചില്‍ നടത്തുകയായിരുന്നു. കുമ്പളച്ചോല ഗവ. എല്‍.പി. സ്‌കൂളിലെ റിട്ട. അധ്യാപകനാണ് ഇദ്ദേഹം.

അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ലോഡിംഗ് തൊഴിലാളികളും റസ്‌ക്യൂ ടീമും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയതമൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ ചൊവ്വാഴ്ച രാത്രി രക്ഷപെടാനുള്ള അവസാന ശ്രമത്തിലായിരുന്നു മത്തായി മാഷ്. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് വിലങ്ങാട് മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയത്. ആദ്യ ഉരുള്‍പൊട്ടല്‍ സമയത്ത് വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങിയ ഇദ്ദേഹം മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായതോടെ സമീപത്തെ കടയിലേക്ക് കയറി നിന്നു. ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായതോടെ ഇദ്ദേഹത്തെ കയറിട്ടുകൊടുത്ത് രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മൂന്നാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുകയായിരുന്നു. അഭയം തേടിയ കട ഉള്‍പ്പെടെ തുടച്ചുനീക്കിയാണ് വെള്ളം പാഞ്ഞത്. തുടര്‍ന്ന് രണ്ടുദിവസമായി ഇദ്ദേഹത്തിനായുള്ള തിരച്ചിലിലായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.