തിരുപ്പതി ലഡ്ഡു വിവാദം സുപ്രീംകോടതിയിലേക്ക് ; മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: തിരുപ്പതിയിലെ പ്രസിദ്ധമായ ലഡ്ഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം സുപ്രീം കോടതിയിലേക്ക്. വിഷയം ഹിന്ദു മതമൗലിക ആചാരങ്ങളുടെ ലംഘനമാണെന്നും അസംഖ്യം ഭക്തരുടെ വികാരത്തെ ആഴത്തില്‍ വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് അഭിഭാഷകനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ലഡ്ഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ക്ഷേത്ര ഭരണത്തിലെ വലിയ പ്രശ്‌നങ്ങളുടെ ലക്ഷണമാണെന്നും ഹിന്ദു മതപരമായ ആചാരങ്ങളുടെ പവിത്രത സംരക്ഷിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം പ്രസാദമായി നല്‍കിയ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതിനെ തുടര്‍ന്നാണ് വിവാദം തുടങ്ങിയത്. ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യില്‍ മത്സ്യ – മാംസ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ടെന്ന ഗുജറാത്ത് ലബോറട്ടറിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ വാദം.