
വാഷിംഗ്ടൺ/ലണ്ടൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കുള്ള സമയപരിധി കൃത്യമായ കരാറുകളില്ലാതെ അവസാനിച്ച പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ വർധന. അന്താരാഷ്ട്ര വിപണിയിലെ പ്രധാന മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില വീണ്ടും ഉയരത്തിലേക്ക് നീങ്ങുകയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സവും അമേരിക്കൻ നീക്കങ്ങൾക്ക് ഒമാൻ തടസ്സം നിന്നാൽ ആക്രമിക്കുമെന്ന രാഷ്ട്രപതി ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണിയും വിപണിയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ തർക്കത്തിൽ എളുപ്പത്തിൽ ഒരു പരിഹാരം സാധ്യമല്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും വിട്ടുകൊടുക്കാൻ ഇറാൻ തയ്യാറാകാത്തതും കടലിടുക്കിൽ ചുങ്കം പിരിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ അമേരിക്ക എതിർക്കുന്നതുമാണ് തടസ്സങ്ങൾക്ക് കാരണം.
എങ്കിലും ബദൽ കയറ്റുമതി മാർഗ്ഗങ്ങൾ നിലവിലുള്ളതും അമേരിക്കൻ എണ്ണ ഉൽപ്പാദനത്തിലെ വർധനവും കാരണം വിലയിൽ വൻ കുതിച്ചുചാട്ടം തടയാൻ കഴിഞ്ഞിട്ടുണ്ട്. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ വരുന്ന ആഴ്ചകളിലും എണ്ണ വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.












