കുഴൽനാടനടക്കമുള്ളവരുടെ അറസ്റ്റിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം; തലസ്ഥാനത്ത് പ്രതിപക്ഷ നേതാവും സമരമുഖത്ത്, രാത്രിയും സംഘർഷാവസ്ഥ

തിരുവനന്തപുരം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ചതിന് മാത്യു കുഴൽനാടൻ എം എൽ എയടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രവ‍ർത്തകരുടെ പ്രതിഷേധവും ശക്തം. കുഴൽനാടനും മുഹമ്മദ് ഷിയാസുമടക്കം 13 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തലസ്ഥാനത്തടക്കം അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരമുഖത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവ‍ർ നേരിട്ടെത്തി. കുഴൽനാടനടക്കമുള്ളവർക്കെതിരായ പൊലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയരുമെന്ന് സതീശൻ വ്യക്തമാക്കി. കുഴൽനാടന്‍റെ അറസ്റ്റ് ഏത് സമയത്തും പ്രതീക്ഷിച്ചതാണെന്നും പൊലീസ് നടപടി കാട്ടാളത്തമാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ചൊവ്വാഴ്ച കേരളമാകെ പ്രതിഷേധം കനക്കുമെന്നും അവർ വ്യക്തമാക്കി.

നേരത്തെ ബലം പ്രയോഗിച്ചാണ് പൊലീസ് കുഴൽനാടൻ അടക്കമുള്ളവരെ സമരപന്തലിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസ് ബസും ജീപ്പും കോൺഗ്രസ് പ്രവർത്തകർ തകർത്തിരുന്നു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാദരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുഴൽനാടനും ഷിയാസുമടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്.

നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശിയായ ഇന്ദിര ( 70) കഴിഞ്ഞ ദിവസം രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് നടന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തതും കുഴൽനാടൻ എം എൽ എ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതും.

VD Satheesan and congress leaders protest in TVM Against mathew kuzhalnadan arrest

More Stories from this section

family-dental
witywide