
റായ്പൂര്‍: ഛത്തീസ്ഗഡില്‍ തുടർച്ചയായ രണ്ടാം ദിനവും മാവോയിസ്റ്റ് – സുരക്ഷാസേന ഏറ്റുമുട്ടല്‍. ബൊക്കാറോ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ന് രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇവരില്‍ നിന്നും എ കെ 47 തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ഇന്നലെ ഒഡീഷ അതിര്‍ത്തിയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി 16 മാവോയിസ്റ്റുകളെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു.
ഒരു കോടി രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ ചലപതി ഉള്‍പ്പെടെയാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഛത്തിസ്ഗഢ് – ഒഡീഷ അതിര്‍ത്തിക്കു സമീപത്തെ ഗരിയാബന്ദ് ജില്ലയിലുള്ള കടുവ സംരക്ഷണ കേന്ദ്രത്തിനുള്ളിലാണ് ഇന്നലത്തെ ഏറ്റുമുട്ടല്‍ നടന്നത്. ഗരിയാബന്ദ് ജില്ലാ പോലീസ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി ആര്‍ പി എഫ്), കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്ര), ഒഡീഷ സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് (എസ് ഒ ജി) എന്നിവ ഓപറേഷനില്‍ പങ്കെടുത്തിരുന്നു.