കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിലെ ഫൽത്തയിൽ റീപോളിങ്ങിനിടെ തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ ശനിയാഴ്‌ച റീ പോളിങ്ങ് പുരോഗമിക്കവേയാണ് സംഭവം. വോട്ടർമാരെ തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് സംഘർഷം.
ഏപ്രിൽ 29ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഗ്രാഹത്ത് പശ്ചിമിലെ 11 മണ്ഡലങ്ങളും ഡയമണ്ട് ഹാർറിലെ നാല് മണ്ഡലങ്ങളിലുമാണ് റീ പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിക്കും. തിരഞ്ഞെടുപ്പ് ഒബ്‌സർവർമാരുടേയും റിട്ടേണിങ് ഓഫീസറുടേയും റിപ്പോർട്ടിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിലേക്ക് നീങ്ങിയത്. ബിജെപി, സിപിഎം സ്ഥാനാർഥികളുടെ നേരെയുള്ള ബട്ടൺ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലുള്ള വോട്ടിങ് മെഷീന്റെ ഫോട്ടോ അടക്കം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് നടപടി.
സംഘർഷത്തെ തുടർന്ന് തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ വീടിന് തീവെക്കുമെന്നുൾപ്പെടെ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പ്രദേശവാസികൾ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തൃണമൂലിന് വോട്ടുചെയ്തിട്ടും തന്നെ ആക്രമിച്ചെന്ന് ഒരു യുവതി പറഞ്ഞു. അവരെ അറസ്റ്റ് ചെയ്യണമെന്നും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് എഎസ്‌പി അഭിഷേക് പിടിഐയോട് പ്രതികരിച്ചു.
Clashes erupt during repolling in West Bengal; Trinamool Congress and BJP workers clash













