അമേരിക്കയും ലോകവും നടുങ്ങിയ ദിനം; ട്രംപിന് വെടിയേറ്റ സംഭവത്തിൽ വീണ്ടും കടുത്ത നടപടി, 6 സീക്രട്ട് സർവീസ് ഏജന്‍റുമാർക്ക് സസ്പെൻഷൻ

വാഷിംഗ്ടൺ: കഴിഞ്ഞ വർഷം പെൻസിൽവാനിയയിലെ ബട്ട്ലറിൽ വെച്ച് അന്ന് പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് നേർക്കുണ്ടായ വധശ്രമത്തിലെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് ആറ് സീക്രട്ട് സർവീസ് ഏജന്‍റുമാരെ സസ്പെൻഡ് ചെയ്തു. ട്രംപിന്‍റെ ചെവിക്ക് വെടിയേറ്റ് രക്തം വാർന്ന ജൂലൈ 13, 2024ലെ സംഭവത്തിന്‍റെ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ അച്ചടക്ക നടപടി. ഏജന്‍റുമാർക്ക് 10 മുതൽ 42 ദിവസം വരെ ശമ്പളമില്ലാത്ത അവധി ശിക്ഷയായി ലഭിച്ചു. തിരിച്ചെത്തുമ്പോൾ, അവരെ നിയന്ത്രിതമോ പ്രാധാന്യം കുറഞ്ഞതോ ആയ പ്രവർത്തന ചുമതലകളിലേക്ക് മാറ്റി നിയമിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടർ മാറ്റ് ക്വിൻ പറഞ്ഞു.

2024 ജൂലൈ 13ന് ബട്ട്ലറിൽ ട്രംപിന്‍റെ പ്രചാരണ റാലിയിൽ തോമസ് മാത്യു ക്രൂക്ക്സ് എന്ന 20 വയസ്സുകാരൻ വെടിയുതിർത്തതാണ് വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. ട്രംപിന്‍റെ ചെവിക്ക് വെടിയേറ്റു. ഒരാൾ മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് സീക്രട്ട് സർവീസ് സ്നൈപ്പർ ക്രൂക്ക്സിനെ വെടിവെച്ചുകൊന്നു.
ട്രംപിന്റെ റാലി സ്റ്റേജിന് അഭിമുഖമായുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ക്രൂക്ക്സ് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് വിമർശകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സീക്രട്ട് സർവീസ് നടത്തിയ അന്വേഷണത്തിൽ വെടിവെപ്പിന് മുമ്പ് ആശയവിനിമയത്തിലെ പിഴവുകളും മതിയായ ജാഗ്രതക്കുറവും കണ്ടെത്തുകയായിരുന്നു.

More Stories from this section

family-dental
witywide