ഡല്‍ഹി റയില്‍വേ സ്റ്റേഷന്‍ ദുരന്തം: ദൃശ്യങ്ങള്‍ 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് എക്‌സിനോട് റയില്‍വേ മന്ത്രാലയം, നടപടി റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചയായതോടെ

ന്യൂഡല്‍ഹി : കുംഭമേളയില്‍ പങ്കെടുക്കാന്‍ പോകുന്നവരുടെ തിരക്കില്‍പ്പെട്ടുണ്ടായ ഡല്‍ഹി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന് നിര്‍ദ്ദേശം നല്‍കി. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം.

തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ് മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദാരുണമായ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേമന്ത്രിയുടെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എക്‌സിന് നല്‍കിയ ഉത്തരവിനെ കോണ്‍ഗ്രസും ആം ആദ്മിയും അടക്കം വിമര്‍ശിക്കുകയും ചെയ്തു

”ഈ ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവയ്ക്കണമായിരുന്നു, പകരം അദ്ദേഹം വീഡിയോ ഇല്ലാതാക്കുന്ന തിരക്കിലാണ്. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്. ‘റീല്‍ മന്ത്രി’ റെയില്‍വേയെ നശിപ്പിച്ചു. യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയും സൗകര്യങ്ങളും നല്‍കുന്നതില്‍ അദ്ദേഹം ദയനീയമായി പരാജയപ്പെടുന്നു. റെയില്‍വേ മന്ത്രി ഉടന്‍ രാജിവയ്ക്കണം.”
എക്സിലെ ഒരു പോസ്റ്റില്‍ കോണ്‍ഗ്രസ് കുറിച്ചു.