
വാഷിംഗ്ടണ്‍: യുഎസ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2025 ജൂണില്‍ 2.1 ലക്ഷം ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 2.3 ലക്ഷമായിരുന്നു. 2001ന് ശേഷം ആദ്യമായാണ് ഇത്തരമൊരു ഇടിവ് രേഖപ്പെടുത്തുന്നത്.
അതേസമയം, ഇന്ത്യയില്‍ നിന്നുമാത്രമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 2024 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം 5.5 ശതമാനം ഇടിവാണ് കാണിക്കുന്നത്. യുഎസ് വാണിജ്യ വകുപ്പിന്റെ നാഷനല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസ് (എന്‍ടിടിഒ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യുഎസിലേക്കുള്ള രാജ്യാന്തര സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. യുഎസിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍, മെക്‌സിക്കോയും കാനഡയും യുകെയുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
അതേസമയം, യുഎസ് ഇമിഗ്രേഷൻ ഡാറ്റ പ്രകാരം ജൂലൈയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി കുറഞ്ഞു. ഫോർബ്‌സിന്റെ കണക്കനുസരിച്ച്, 2025 ലെ ശരത്കാലത്തോടെ യുഎസ് സ്ഥാപനങ്ങളിലെ പുതിയ വിദ്യാർത്ഥികളുടെ പ്രവേശനം ഏകദേശം 50% കുറയുമെന്നും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഏകദേശം 50% കുറയുമെന്നും പ്രവചിക്കപ്പെടുന്നു.















