റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ നാരായണ്‍പൂരിലെ 19കാരനും ജയില്‍ മോചിതനായി. നാരായണ്‍പുര്‍ ജില്ലയിലെ മര്‍കബട ഹജമിമേറ്റ സ്വദേശി സുഖ്മാന്‍ മാണ്ഡവിക്ക് ആണ് ജാമ്യം ലഭിച്ച് ജയിൽ മോചിതനായത്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയ ബിലാസ്പുര്‍ എന്‍ഐഎ കോടതി തന്നെയാണ് യുവാവിനും ജാമ്യം നൽകിയത്.
റായ്പൂര്‍ അതിരൂപത യുവാവിന് ഉള്‍പ്പെടെ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു എന്‍ഐഎ കോടതിയെ സമീപിച്ചത്. ജയില്‍ മോചിതനായ യുവാവ് നാട്ടിലേക്ക് പോയി. കര്‍ശന വ്യവസ്ഥകളോടെ ഇന്ന് രാവിലെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്ന്ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്. ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണം.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിര്‍ദേശിച്ചിരുന്നു.















