
വാഷിംഗ്ടൺ: യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഡയറക്ടറെ പുറത്താക്കിയതായി റിപ്പോർട്ട്. എൻഎസ്എയുടെയും സൈബർ കമാൻഡിന്‍റെയും തലവനായ ജനറൽ തിമോത്തി ഹോഗിനെ പുറത്താക്കിയതായാണ് റിപ്പോര്‍ട്ടുകൾ. എൻഎസ്എയിലെ ഡെപ്യൂട്ടി വെൻഡി നോബിളിനെയും പുറത്താക്കിയതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരെയും ഒരു മുൻ യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. 2024 ഫെബ്രുവരി മുതൽ ഹോഗ് യുഎസ് സൈബർ കമാൻഡിന്റെ തലവനും നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഡയറക്ടറുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ഡെപ്യൂട്ടി എൻഎസ്എ ഡയറക്ടർ വെൻഡി നോബിൾ ഏജൻസിയുടെ മുതിർന്ന സിവിലിയൻ നേതാവാണ്. നോബിളിനെ ഇന്റലിജൻസ് പ്രതിരോധ അണ്ടർസെക്രട്ടറിയുടെ ഓഫീസിലേക്ക് നിയമിച്ചിട്ടുണ്ട്. ഹോഗിനെ പുറത്താക്കിയതിനോ നോബിളിനെ സ്ഥലം മാറ്റിയതിനോ ഉള്ള കാരണം വ്യക്തമല്ല. യുഎസ് സൈബർ കമാൻഡ് ഡെപ്യൂട്ടി വില്യം ഹാർട്ട്മാനെ എൻഎസ്എയുടെ ആക്ടിംഗ് ഡയറക്ടറായും, എൻഎസ്എയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഷെയ്‌ല തോമസിനെ ആക്ടിംഗ് ഡെപ്യൂട്ടിയായും നിയമിച്ചിട്ടുണ്ട്. വിഷയത്തോട് പെന്റഗണും വൈറ്റ് ഹൗസും ഇതുവരെ പ്രതികരിച്ചിട്ടില്ല.














