ഗുവാഹത്തി: അസമിലെ നാഗാവ് ജില്ലയിൽ കാംപൂർ പ്രദേശത്ത് ശനിയാഴ്ച പുലർച്ചെ DN- സൈരാങ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഏഴ് കാട്ടാനകൾ കൊല്ലപ്പെടുകയും ഒരു ആനക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ലോക്കോമോട്ടീവും അഞ്ച് കോച്ചുകളും പാളം തെറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പുലർച്ചെ 2.17ന് ലംഡിംഗ് ഡിവിഷനിലെ ജാമുനാമുഖ്–കാംപൂർ റെയിൽവേ സെക്ഷനിലാണ് അപകടം ഉണ്ടായത്. യാത്രക്കാർക്ക് മരണമോ പരിക്കോ ഉണ്ടായിട്ടില്ല. അപകടസ്ഥലം ഗുവാഹത്തിയിൽ നിന്ന് ഏകദേശം 126 കിലോമീറ്റർ അകലെയാണ്. ദുരന്തനിവാരണ ട്രെയിനുകളും ഡിവിഷണൽ ആസ്ഥാനത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ (NFR) അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ മറ്റ് കോച്ചുകളിലെ ഒഴിവുള്ള ബർത്തുകളിൽ താൽക്കാലികമായി താമസിപ്പിച്ചിട്ടുണ്ട്. പാളം തെറ്റിയ കോച്ചുകൾ വേർതിരിച്ച ശേഷം ട്രെയിൻ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു. ഗുവാഹത്തിയിൽ എത്തിയ ശേഷം അധിക കോച്ചുകൾ ചേർത്ത് യാത്ര പുനരാരംഭിക്കുമെന്നും റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
അപകടം ഉണ്ടായ സ്ഥലം ആനകൾ കടന്നുപോകുന്ന വഴി അല്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ആനക്കൂട്ടം കണ്ടതോടെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും ആനകൾ ട്രെയിനുമായി ഇടിക്കുകയായിരുന്നുവെന്ന് അവർ അറിയിച്ചു. ആ സെക്ഷനിലൂടെ പോകേണ്ട ട്രെയിനുകൾ മറ്റൊരു റൂട്ടിലൂടെ വഴിതിരിച്ചുവിടുകയാണ്. പുനഃസ്ഥാപന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും റെയിൽവേയും തമ്മിലുള്ള ഏകോപനം ഇപ്പോഴും തൃപ്തികരമല്ലെന്നും ആനകളുടെ സഞ്ചാര വിവരങ്ങൾ റെയിൽവേയ്ക്ക് പങ്കുവെക്കുന്നതിനുള്ള ഫീൽഡ് തല ഏകോപനം ശക്തമാക്കണമെന്നും വന്യജീവി എൻജിഒയായ ആരണ്യകിന്റെ സിഇഒ ബിഭവ് താലുക്ദാർ പറഞ്ഞു.
ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലെ ഹെൽപ്പ്‌ലൈൻ നമ്പറുകൾ :0361-2731621 / 2731622 / 2731623
Rajdhani Express hits herd of elephants in Assam; 7 elephants killed, 5 coaches derailed












