
വാഷിംഗ്ടൺ: ഇസ്രായേലിനുള്ള 8.8 ബില്യൺ (880കോടി) ഡോളറിന്‍റെ ആയുധ വിൽപ്പന തടയുന്ന പ്രമേയങ്ങളിൽ അടുത്ത ആഴ്ച വോട്ടെടുപ്പ് നിർബന്ധമാക്കുമെന്ന് യുഎസ് സെനറ്ററായ ബേർണി സാൻഡേഴ്‌സ്. ഇസ്രായേൽ ഗാസയിൽ ബോംബാക്രമണം പുനഃരാരംഭിക്കുകയും സഹായ വിതരണം നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതോടെ പലസ്തീനികൾ നേരിടുന്ന മനുഷ്യാവകാശ പ്രതിസന്ധിയെ ഉദ്ധരിച്ചാണ് സാൻഡേഴ്സിന്റെ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
‘പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ ക്രൂരമായ യുദ്ധത്തിൽ യുഎസ് – അന്താരാഷ്ട്ര നിയമങ്ങൾ വ്യക്തമായി ലംഘിച്ചിട്ടുണ്ട്. കൂട്ടക്കൊലയിൽ നമ്മുടെ പങ്കാളിത്തം നാം അവസാനിപ്പിക്കണം’ -ഡെമോക്രാറ്റുകളുമായി സഹകരിക്കുന്ന സ്വതന്ത്രനായ സാൻഡേഴ്‌സ് പ്രസ്താവനയിൽ ഉറപ്പിച്ചു പറഞ്ഞു. ‘ഇസ്രായേൽ അധികൃതർ പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം മൂന്നര ആഴ്ചയിൽ കൂടുതൽ മാനുഷിക സഹായമൊന്നും ഗാസയിൽ പ്രവേശിച്ചിട്ടില്ല. മാർച്ച് ആദ്യം മുതൽ ഭക്ഷണമോ വെള്ളമോ മരുന്നോ ഇന്ധനമോ ഇല്ല’- അദ്ദേഹം തുറന്നു പറഞ്ഞു.











