ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ തിടുക്കം കാണിക്കാതെ, കൂടുതൽ അനുകൂല വ്യവസ്ഥകൾ ഉറപ്പാക്കിയ ശേഷമേ ധാരണയിലെത്തൂ എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട്. പുതിയ വ്യാപാര പങ്കാളിത്തങ്ങൾ, ശക്തമായ സാമ്പത്തിക പ്രകടനം, ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങൾ എന്നിവ കേന്ദ്ര സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിച്ചതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
കഴിഞ്ഞ മാസം അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, ചർച്ചകൾ ഫലമുണ്ടാക്കാതെ അവസാനിച്ചു.ചൈന പോലുള്ള എതിരാളി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് പ്രത്യേക തീരുവ ആനുകൂല്യം നൽകുമെന്ന ഉറപ്പോ, കരാർ നിലവിൽ വന്നതിന് ശേഷം പുതിയ അമേരിക്കൻ തീരുവകൾ ചുമത്തില്ലെന്ന ഉറപ്പോ വാഷിങ്ടൺ നൽകിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒരു കരാറിലും ഒപ്പുവയ്ക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ള നിർണായക മേഖലകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നുമാണ് ഇന്ത്യൻ സർക്കാർ നിലപാടെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം പുതിയ ഇറക്കുമതി തീരുവകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ഇന്ത്യയുൾപ്പെടെയുള്ള വ്യാപാര പങ്കാളികളുമായി വേഗത്തിൽ കരാറിലെത്താനാണ് അമേരിക്കയുടെ ശ്രമം.
നിലവിൽ ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങൾക്കും അമേരിക്ക 10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയാണ് ഈടാക്കുന്നത്. എന്നാൽ അധിക വ്യവസായ ഉൽപ്പാദനം, നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ ഉയർന്ന തീരുവ ഏർപ്പെടുത്താനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. ചർച്ചകൾക്ക് ശേഷം കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ, ഇന്ത്യയ്ക്ക് വ്യക്തമായ നേട്ടം ഉറപ്പാക്കാത്ത ഒരു കരാറും നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയുടെ കയറ്റുമതി വളർച്ചയും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളും ചർച്ചകളിൽ ഇന്ത്യയുടെ നിലപാട് ശക്തമാക്കിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വർധിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലും വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഈ മാസം പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും അടുത്ത വർഷം ആദ്യത്തോടെ നിലവിൽ വരുമെന്നാണ് പ്രതീക്ഷ.ഇറാൻ-അമേരിക്ക സംഘർഷം ലഘൂകരിച്ചതിനെ തുടർന്ന് എണ്ണവില കുറഞ്ഞതും ഇന്ത്യയുടെ സാമ്പത്തിക സാഹചര്യത്തിന് അനുകൂലമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ കൂടുതൽ അനുകൂല വ്യവസ്ഥകൾ ലഭിക്കും വരെ കാത്തിരിക്കാനുള്ള സാമ്പത്തിക ശേഷി ഇന്ത്യയ്ക്കുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല രാഷ്ട്രീയ വിജയങ്ങളും അമേരിക്കൻ തീരുവ നടപടികൾക്കെതിരായ നിയമപരമായ വെല്ലുവിളികളും ഇന്ത്യയുടെ ചർച്ചാ നിലപാടിന് കൂടുതൽ കരുത്ത് നൽകിയതായി വ്യാപാര വിദഗ്ധർ അഭിപ്രായപ്പെടുന്നു. കർഷകരുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലായിരിക്കണം ഏതൊരു വ്യാപാര കരാറുമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തുടരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
An emboldened India holds out for better terms in US trade talks












