വമ്പൻ നേട്ടം, ലോകത്ത് ഏറ്റവും കൃത്യനിഷ്ടയുള്ള ആദ്യ അഞ്ച് വിമാനക്കമ്പനികളിൽ ഒന്നായി എയർ ഇന്ത്യ; ലോകത്ത് നാലാം സ്ഥാനത്ത്

കൊച്ചി: സമയകൃത്യതയുടെ കാര്യത്തിൽ ലോകത്തെ നാലാമത് വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്. ജൂണിൽ ട്രാക്ക് ചെയ്ത 15,135 സർവീസുകളിൽ 86.85 ശതമാനം സർവീസുകളും സമയത്ത് തന്നെ ലാൻറ് ചെയ്തു. 86.23 ശതമാനം വിമാനങ്ങൾ കൃത്യ സമയത്ത് പുറപ്പെട്ടു. 99.7 ശതമാനമാണ് എയർ ഇന്ത്യയുടെ കമ്പ്ലീഷൻ ഫാക്ടർ (നിശ്ചയിച്ച സർവീസുകളിൽ സമയക്രമപ്രകാരം പൂർത്തിയാക്കിയവ).

മെച്ചപ്പെട്ട നെറ്റ്‌വർക്ക്, ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളിലെ കാര്യക്ഷമമായ ഏകോപനം, പ്രവർത്തം മെച്ചപ്പെടുത്തുന്നതിനായുള്ള നിക്ഷേപങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്. അതിവേഗ വികസനത്തിൻറെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫ്ലീറ്റ് നവീകരണ പദ്ധതികളിലൊന്നാണ് എയർ ഇന്ത്യയിൽ നടപ്പാക്കുന്നത്. 600 പുതിയ എയർബസ്, ബോയിങ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുള്ളണ്ട്. നിലവിലുള്ള വിമാനങ്ങളും നവീകരിച്ചു വരികയാണ്.

കഴിഞ്ഞ ആറു മാസത്തിനിടെ മൂന്ന് പുതിയ ബോയിങ് 787-9 വിമാനങ്ങളാണ് സർവീസിൽ ഉൾപ്പെടുത്തിയത്. 2026-ൽ കൂടുതൽ ബോയിങ് 787-9 വിമാനങ്ങളും എയർബസ് A350-1000 വിമാനങ്ങളും ഫ്ലീറ്റിന്റെ ഭാഗമാകും. 2026ൻ്റെ അവസാനത്തോടെ എയർ ഇന്ത്യയുടെ വൈഡ്‌ബോഡി ഫ്ലീറ്റിന്റെ 50 ശതമാനത്തിലധികം വിമാനങ്ങളിലും പുതിയതോ നവീകരിച്ചതോ ആയ ഇന്റീരിയറുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

More Stories from this section

family-dental
witywide