ന്യൂഡൽഹി: തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. ഇതുസംബന്ധിച്ച് മെറ്റയോട് പലതവണ വിശദീകരണം തേടിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് കെജ്രിവാൾ ആരോപണം ഉന്നയിച്ചത്.
“എന്റെ അക്കൗണ്ട് എന്തുകൊണ്ടാണ് നിയന്ത്രിച്ചത്? മെറ്റയുടെ ഇന്ത്യയിലെ ഓഫീസിൽ വാക്കാൽ അന്വേഷിച്ചപ്പോൾ ഇന്ത്യയിൽ എന്റെ അക്കൗണ്ട് നിയന്ത്രിച്ചിട്ടുണ്ടെന്നും ലഭ്യമല്ലെന്നും അറിയിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത്?” എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെ മെറ്റ ഓഫീസിൽ നിന്ന് നിയന്ത്രണത്തിന് കാരണമോ അത് എങ്ങനെ നീക്കാമെന്നോ ആരും വിശദീകരിച്ചില്ലെന്നും, ഇ-മെയിലുകൾക്ക് ലഭിച്ചത് ഔപചാരികമായ മറുപടികൾ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമർശിച്ച കെജ്രിവാൾ, “പ്രധാനമന്ത്രിക്ക് മുന്നിൽ ഇത്രയധികം വഴങ്ങരുത്. അല്ലെങ്കിൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് മാത്രം പ്രവർത്തിക്കാൻ അദ്ദേഹം അനുവദിക്കും,” എന്നും മെറ്റയോട് പറഞ്ഞു. അതേസമയം, ഈ ആരോപണങ്ങളോട് മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ അബദ്ധത്തിൽ ഏതാനും മണിക്കൂറുകൾ നിയന്ത്രിക്കപ്പെട്ട സംഭവത്തിൽ മെറ്റ കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് കെജ്രിവാൾ ആരോപണം ഉയർത്തിയിരിക്കുന്നത്.
വിഷയത്തിൽ സാങ്കേതിക പിഴവിനെ തുടർന്നാണ് പോസ്റ്റ് നിയന്ത്രിക്കപ്പെട്ടതെന്ന് മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കാപ്ലൻ വിശദീകരിച്ചിരുന്നു.ഇതിനിടെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരായ അപകീർത്തികരവും അശ്ലീലവുമായ സാമൂഹികമാധ്യമ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി മെറ്റ, എക്സ്, ഗൂഗിൾ എന്നിവയ്ക്ക് അടുത്തിടെ നിർദേശം നൽകിയിരുന്നു. കെജ്രിവാളിന്റെ പോസ്റ്റുകൾ ആ വിഭാഗത്തിൽപ്പെടുന്നില്ലെങ്കിലും, ഇ20 പെട്രോൾ നയത്തിനെതിരെ അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ കേന്ദ്ര സർക്കാരിനെ നിരന്തരം വിമർശിച്ചുവരുന്നുണ്ട്.
Arvind Kejriwal claims his Instagram account restricted, asks Meta not to bow down to PM













