വാഷിങ്ടൺ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് “തകർത്ത് തരിപ്പണമാക്കുകയാണെന്ന്” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല.
“ഖാർഗ് ദ്വീപ് തകർത്ത് തരിപ്പണമാക്കുന്നു!!! പ്രസിഡന്റ് ഡിജെടി,” എന്നാണ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ട്രംപ് പങ്കുവച്ച സ്ഫോടന ദൃശ്യങ്ങളടങ്ങിയ വീഡിയോ എഐ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് റോയിട്ടേഴ്സ് സ്ഥിരീകരിച്ചു. സംഭവത്തിൽ വൈറ്റ് ഹൗസോ യുഎസ് പ്രതിരോധ വകുപ്പോ ഉടൻ പ്രതികരിച്ചില്ല.
ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെതിരെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്തിരുന്നത് ഖാർഗ് ദ്വീപായിരുന്നു. ദ്വീപിന് വലിയ നാശനഷ്ടമുണ്ടായാൽ ഇറാന്റെ എണ്ണ കയറ്റുമതിയെയും സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചേക്കും. യുദ്ധം ആരംഭിച്ചതുമുതല്‍ ദ്വീപ് പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അതേസമയം, ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിലുള്ള രണ്ട് ഇറാനിയൻ റോക്കറ്റ് ലോഞ്ചറുകൾക്ക് യുഎസ് നേരത്തെ ആക്രമണം നടത്തിയിരുന്നു. ഇറാനിൽ ജൂലൈ അവസാനത്തിനുശേഷം യുഎസ് ആദ്യമായി നടത്തുന്ന ആക്രമണമാണ് കഴിഞ്ഞ ദിവസം ലാറക്കിലുണ്ടായത്. ഹോർമുസ് കടലിടുക്കിൽ ഭീഷണി ഉയർത്തിയ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മൈനുകൾ സ്ഥാപിക്കുന്ന വിഭാഗത്തിനെതിരെ പരിമിതവും കൃത്യവുമായ നടപടിയാണ് സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇതിന് പിന്നാലെ ജോർദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാന്റെ വ്യോമപരിധിയിൽ പ്രവേശിച്ച എട്ട് മിസൈലുകൾ തകർത്തതായി ജോർദാൻ സായുധസേന അറിയിച്ചു. വരുന്ന മിസൈലുകളിൽ ഭൂരിഭാഗവും തടഞ്ഞതായി യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ നിരവധി സൈനികർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെടുകയും ചെയ്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. ടെഹ്റാനിൽ നിന്ന് പ്രതികാരവും ശിക്ഷയും ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമായതോടെ ആഗോള ഊർജവിതരണത്തിലെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിലും ആശങ്ക ഉയർന്നിരിക്കുകയാണ്. വാരാന്ത്യത്തിൽ കടലിടുക്കിലൂടെ പ്രതിദിനം ദൃശ്യമായ ചരക്കുകപ്പലുകളുടെ എണ്ണം ഏകദേശം അഞ്ചായി കുറഞ്ഞതായി കപ്പൽ ഗതാഗത വിവരങ്ങൾ വ്യക്തമാക്കുന്നു.
Blown to smithereens’: Trump shares Al-generated video of Iran’s Kharg Island














