പശ്ചിമേഷ്യൻ യുദ്ധം ബ്രിക്സ് സംയുക്ത പ്രഖ്യാപനത്തിൽ; സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സംഭാഷണത്തിന് ആഹ്വാനം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായി. മേഖലയിൽ തുടരുന്ന യുദ്ധസാഹചര്യം ബ്രിക്സ് രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനത്തിലും ഇടം നേടി. ശനിയാഴ്ച ഏകകണ്ഠമായി അംഗീകരിച്ച സംയുക്ത പ്രഖ്യാപനത്തിൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയിൽ ബ്രിക്സ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും “പരമാവധി സംയമനം” പാലിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു.

യുദ്ധവുമായി ബന്ധപ്പെട്ട തങ്ങളുടെ ദേശീയ നിലപാടുകൾ ആവർത്തിച്ച ബ്രിക്സ് രാജ്യങ്ങൾ, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും പരമാവധി സംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്തു. സംഘർഷം ആരംഭിച്ചതിന് പിന്നാലെ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള ബ്രിക്സ് അംഗരാജ്യങ്ങളായ ഇറാന്റെയും യുഎഇയുടെയും നേതാക്കൾ ഉച്ചകോടിക്കിടെ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ശനിയാഴ്ച ഉച്ചകോടിയുടെ ഭാഗമായി കൂടിക്കാഴ്ചയും ചർച്ചകളും നടത്തിയതായി ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു. കൂടിക്കാഴ്ചയുടെ ചിത്രവും എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

യുദ്ധത്തിൽ സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങളെയും സംരക്ഷിക്കണമെന്നും ബ്രിക്സ് പ്രഖ്യാപനം ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ലക്ഷ്യങ്ങളും തത്വങ്ങളും പൂർണമായി പാലിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരവും ഭൗമപരമായ അഖണ്ഡതയും മാനിക്കണമെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കി. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ദീർഘകാല ധാരണയിലെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇതിലൂടെ മേഖലയിൽ സ്ഥിരമായ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ കഴിയുമെന്നും ബ്രിക്സ് രാജ്യങ്ങൾ അഭിപ്രായപ്പെട്ടു.

സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) പൂർണ സുരക്ഷാ മേൽനോട്ടത്തിലുള്ള സമാധാനപരമായ ആണവ കേന്ദ്രങ്ങൾക്കും നേരെയുണ്ടാകുന്ന “മനഃപൂർവമായ ആക്രമണങ്ങളിൽ” കടുത്ത ആശങ്കയും പ്രഖ്യാപനം രേഖപ്പെടുത്തി. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെയും IAEAയുടെ പ്രസക്തമായ പ്രമേയങ്ങളുടെയും ലംഘനമാണെന്നും ബ്രിക്സ് ചൂണ്ടിക്കാട്ടി.

യുദ്ധസാഹചര്യങ്ങളിലും ആണവ സുരക്ഷയും സംരക്ഷണ സംവിധാനങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്നും ജനങ്ങളെയും പരിസ്ഥിതിയെയും അപകടത്തിൽനിന്ന് സംരക്ഷിക്കുന്നതിന് ഇത് അനിവാര്യമാണെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ആഗോള സൈനിക ചെലവിൽ വലിയ വർധനവുണ്ടാകുന്ന പ്രവണതയിലും ബ്രിക്സ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. സൈനിക ചെലവ് വർധിക്കുന്നത് വികസ്വര രാജ്യങ്ങളുടെ വികസനത്തിനാവശ്യമായ മതിയായ ധനസഹായം ലഭ്യമാക്കുന്നതിന് തിരിച്ചടിയാകുന്നതായും പ്രഖ്യാപനം വിലയിരുത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങളിലും അന്താരാഷ്ട്ര വ്യവസ്ഥയിൽ വർധിച്ചുവരുന്ന ധ്രുവീകരണത്തിലും വിഭജനത്തിലും ആശങ്കയുണ്ടെന്ന് ബ്രിക്സ് രാജ്യങ്ങൾ വ്യക്തമാക്കി. നിർണായക ആഗോള വിഷയങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യത്യസ്ത നിലപാടുകളും കാഴ്ചപ്പാടുകളും മാനിച്ചുകൊണ്ടുള്ള ബഹുമുഖ സമീപനമാണ് ആവശ്യമെന്നും പ്രഖ്യാപനം വ്യക്തമാക്കി.

BRICS joint statement mentions West Asia war, stresses dialogue to end conflicts

More Stories from this section

family-dental
witywide