ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ് രാജ്യങ്ങൾ. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുഎൻ പട്ടികയിൽ ഉൾപ്പെട്ട ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ ഏകോപിതമായ നടപടി സ്വീകരിക്കണമെന്നും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും ഒരുക്കുന്നവരെ ഉത്തരവാദികളാക്കണമെന്നും ബ്രിക്സ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കർ-ഇ-തൊയ്ബയും (എൽഇടി) അതിന്റെ പ്രോക്സി സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടും (ടിആർഎഫ്) ആണ് പഹൽഗാം ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ആക്രമണത്തിൽ 25 ഹിന്ദു വിനോദസഞ്ചാരികളും കശ്മീർ താഴ്‌വരയിൽ നിന്നുള്ള ഒരു പ്രാദേശിക പോണി തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഒന്ന് ഹാഫിസ് സയീദിനെതിരെയാണ്. ആക്രമണം നടത്തിയ മൂന്ന് പാകിസ്താൻ ഭീകരരെ കഴിഞ്ഞ വർഷം ജൂലൈയിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.
ന്യൂഡൽഹിയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് 11 അംഗ ബ്രിക്സ് കൂട്ടായ്മ പഹൽഗാം ആക്രമണത്തെ അപലപിച്ചത്. “2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തി കടന്നുള്ള ഭീകരരുടെ നീക്കം, ഭീകരവാദത്തിന് ധനസഹായം, ഭീകരരുടെ സുരക്ഷിത താവളങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തിനെതിരെ പോരാടാനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു,” ബ്രിക്സ് രാജ്യങ്ങൾ വ്യക്തമാക്കി.
ഭീകരവാദത്തെ ഒരു മതത്തോടോ ദേശീയതയോടോ സംസ്കാരത്തോടോ വംശീയ വിഭാഗത്തോടോ ബന്ധപ്പെടുത്തരുതെന്നും ബ്രിക്സ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും അവർക്ക് പിന്തുണ നൽകുന്നവരെയും ബന്ധപ്പെട്ട ദേശീയ, അന്തർദേശീയ നിയമങ്ങൾ പ്രകാരം ഉത്തരവാദികളാക്കി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ഭീകരവിരുദ്ധ നടപടികളിൽ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്നും ബ്രിക്സ് നേതാക്കൾ വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതിൽ രാജ്യങ്ങൾക്കാണ് പ്രാഥമിക ഉത്തരവാദിത്തമെന്നും അവർ ചൂണ്ടിക്കാട്ടി.
ബ്രിക്സ് കൗണ്ടർ-ടെററിസം വർക്കിങ് ഗ്രൂപ്പിന്റെയും അതിന്റെ അഞ്ച് ഉപഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളെയും അംഗരാജ്യങ്ങൾ സ്വാഗതം ചെയ്തു. ഭീകരവിരുദ്ധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും യുഎൻ ചട്ടക്കൂടിനുള്ളിൽ അന്തർദേശീയ ഭീകരവാദത്തെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ വേഗത്തിൽ അന്തിമമാക്കി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. യുഎൻ പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഭീകരർക്കും ഭീകരസംഘടനകൾക്കുമെതിരെ ഏകോപിതമായ നടപടി സ്വീകരിക്കണമെന്നും ബ്രിക്സ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.യുവതലമുറയ്ക്കിടയിലെ തീവ്രവാദവും റാഡിക്കലൈസേഷനും തടയേണ്ടതിന്റെ പ്രാധാന്യവും ബ്രിക്സ് രാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചിരുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒൻപത് ഭീകരകേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ പുലർച്ചെ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 100ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് ഇന്ത്യ അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ വ്യോമാക്രമണങ്ങളും മിസൈൽ, ഡ്രോൺ ആക്രമണങ്ങളും ശക്തമായ പീരങ്കി പോരാട്ടങ്ങളും ഉൾപ്പെടെയുള്ള സംഘർഷം രൂക്ഷമായി. മെയ് 9-10 രാത്രിയിൽ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ 13 വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തി. നാല് ദിവസത്തെ സംഘർഷത്തിന് ശേഷം മെയ് 10 വൈകുന്നേരത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു.
BRICS nations condemn Pahalgam attack, seek action against terror safe havens












