ഡബ്ലിൻ: നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിച്ചാൽ എണ്ണവില കുത്തനെ താഴേക്ക് വരുമെന്നും ട്രംപ് പറഞ്ഞു.“വളരെ വേഗം തന്നെ. ഒരുപക്ഷേ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയായിരിക്കും. തിരഞ്ഞെടുപ്പ് സങ്കീർണമാക്കാൻ കഴിയുന്നത്ര കാലം പിടിച്ചുനിൽക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്,” ഡബ്ലിനിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.“അത് സംഭവിച്ചാൽ എണ്ണവില കുത്തനെ ഇടിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യയിൽ അമേരിക്ക ഒരു ‘പ്രാദേശിക പൊലീസ്’ ആയി പ്രവർത്തിക്കേണ്ട ആവശ്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രദേശത്തിന്റെ ഭൂപ്രദേശിക അഖണ്ഡതയും സുരക്ഷയും ഉറപ്പാക്കാൻ കഴിയുക മേഖലയിലെ പ്രധാന ശക്തികൾക്കും അവിടെയുള്ള രാജ്യങ്ങൾക്കും മാത്രമാണെന്നും പെസെഷ്കിയാൻ പറഞ്ഞു.യുദ്ധമോ തുടർച്ചയായ സംഘർഷമോ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങളുടെ ജനങ്ങൾ അനുഭവിച്ച എല്ലാ അനീതികൾക്കിടയിലും ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല, അത് തുടരാനും ആഗ്രഹിക്കുന്നില്ല. സമാധാനമാണ് ഞങ്ങളുടെ മുൻഗണന,” പെസെഷ്കിയാൻ പറഞ്ഞു. മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയെ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ വധിച്ചതിനെ തുടർന്ന് ഫെബ്രുവരി 28നാണ് ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ ഇറാൻ മേഖലയിൽ വ്യാപകമായ ആക്രമണങ്ങൾ നടത്തുകയും ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.
തന്ത്രപ്രധാനമായ ഈ കടലിടുക്കിന്റെ നിയന്ത്രണത്തിനായി പിന്നീട് ഇറാനും അമേരിക്കയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആറുമാസത്തിലേറെയായി ഉപരോധം തുടരുന്നത് എണ്ണവില ഉയരാൻ കാരണമായി. ഈ ആഴ്ച എണ്ണവില ബാരലിന് 100 ഡോളർ കടന്നിരുന്നു. ജൂണിൽ ഉണ്ടാക്കിയ ധാരണ അധികം വൈകാതെ തകർന്നതോടെ ചർച്ചകളിൽ പിന്നീട് കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സംഘർഷം കുറഞ്ഞ തോതിൽ തുടരുന്നതിനിടെ, യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വ്യക്തമായ മാർഗം അമേരിക്ക ഇതുവരെ മുന്നോട്ടുവച്ചിട്ടില്ല.
Trump expects Iran war to end after US midterm elections, says ‘oil prices will come tumbling down’











