
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വീണ്ടും നടുക്കത്തിലാഴ്ത്തി പതിനേഴുകാരിക്ക് നേരെ ക്രൂരമായ കൂട്ടബലാത്സംഗവും കൊലപാതകവും. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം വിജനമായ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവം (19) എന്ന യുവാവും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരുമാണ് പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 11-ന് രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. പെൺകുട്ടിക്ക് മുൻ പരിചയമുള്ള പ്രതികൾ കുട്ടിയെ ഒരു ടെമ്പോ വാനിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വണ്ടിക്കുള്ളിൽ വെച്ച് മദ്യം കഴിച്ച പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവം പുറത്തുപറയുമെന്ന് പെൺകുട്ടി ഭീഷണിപ്പെടുത്തിയതോടെ പ്രതികൾ കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സ്വരൂപ് നഗർ കുശക് റോഡിന് സമീപമുള്ള വിജനമായ പാടത്ത് തള്ളി പ്രതികൾ രക്ഷപ്പെട്ടു.
സെപ്റ്റംബർ 13-ന് രാവിലെ തെരുവുനായ്ക്കൾ മൃതദേഹ ഭാഗങ്ങൾ കടിച്ചുതിന്നുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുമ്പോഴേക്കും മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു. ക്രൂരമായ ആക്രമണത്തിൽ പെൺകുട്ടിയുടെ ഒരു കൈ ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു.
പ്രദേശത്തെ അമ്പതിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Brutality shocks the national capital once again: 17-year-old girl gang-raped and killed; body part eaten by a dog; four arrested.













