ഡൽഹിയിൽ ഇന്ന് ‘പാറ്റകളുടെ’ പ്രതിഷേധം; ജന്തർമന്തറിലേക്ക് പുസ്തകവും ദേശീയപതാകയുമായി യുവാക്കളെത്തും, വേണ്ടത് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി

ന്യൂഡൽഹി: ദേശീയ പരീക്ഷകളിലെ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹിയിലെ രാഷ്ട്രീയ കേന്ദ്രങ്ങളെ ഉറ്റുനോക്കിക്കൊണ്ട് ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി.) ഇന്ന് ജന്തർമന്തറിൽ പ്രതിഷേധ പ്രകടനം നടത്തും. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയാവശ്യപ്പെട്ടാണ് രാജ്യത്തെ യുവാക്കളുടെ ഡിജിറ്റൽ കൂട്ടായ്മയായ സി.ജെ.പി. തെരുവ് സമരത്തിലേക്ക് ഇറങ്ങുന്നത്.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾ, സി.ബി.എസ്.ഇ മൂല്യനിർണ്ണയത്തിലെ അപാകതകൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഒരു കൈയിൽ പുസ്തകവും മറുകൈയിൽ ദേശീയപതാകയുമായാണ് അണികൾ ജന്തർമന്തറിലേക്ക് എത്തുക. പ്രസ്ഥാനത്തിൻ്റെ സ്ഥാപകനും നിലവിൽ അമേരിക്കയിൽ ഉപരിപഠനം നടത്തുകയും ചെയ്യുന്ന അഭിജീത് ദിപ്കെ നേരിട്ടെത്തി സമരത്തിന് നേതൃത്വം നൽകും.

ആക്ഷേപഹാസ്യ സ്വഭാവത്തോടെ ഓൺലൈനിൽ തുടങ്ങി പിന്നീട് വലിയ രാഷ്ട്രീയ മുന്നേറ്റമായി മാറിയ സി.ജെ.പി.യുടെ സമരത്തിന് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്, ചലച്ചിത്ര താരം പ്രകാശ് രാജ്, ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറെ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സമാധാനത്തിൻ്റെ സന്ദേശമായി നൽകാൻ സമരത്തിനെത്തുന്നവർ കയ്യിൽ പൂക്കൾ കരുതണമെന്ന് സോനം വാങ്ചുക്ക് യുവാക്കളോട് അഭ്യർത്ഥിച്ചു.

അതേസമയം, സമരം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജി അടിയന്തരമായി കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചിരുന്നു. സമരം പൂർണ്ണമായും സമാധാനപരമായിരിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും സി.ജെ.പി. വക്താക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്.

വ്യാജ ബിരുദമുള്ള തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച സുപ്രീം കോടതി പരാമർശത്തിനെതിരെ കഴിഞ്ഞ മെയ് മാസത്തിലാണ് സോഷ്യൽ മീഡിയയിൽ ഈ കൂട്ടായ്മ രൂപം കൊണ്ടത്. “അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്ന മുദ്രാവാക്യമുയർത്തുന്ന പാർട്ടി നടത്തുന്ന ആദ്യത്തെ വലിയ ഓഫ്‌ലൈൻ സമരമാണിത് എന്നതിനാൽ ഡൽഹി പൊലീസ് കനത്ത സുരക്ഷയാണ് ജന്തർമന്തറിൽ ഒരുക്കിയിരിക്കുന്നത്.

CJP goes to Jantar Mantar demanding Education Minister’s resignation

Also Read

More Stories from this section

family-dental
witywide