
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ തലസ്ഥാനത്ത് സമരം ചെയ്ത വിദ്യാർത്ഥി പ്രതിപക്ഷ കൂട്ടായ്മയെ ‘ഓടയിലെ പാറ്റകൾ’ എന്ന് വിളിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് വീണ്ടും വിവാദത്തിൽ. ജന്തർ മന്തറിൽ പ്രതിപക്ഷം നടത്തിയ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) സമരത്തെ പരിഹസിച്ചുകൊണ്ടാണ് കങ്കണയുടെ പുതിയ പ്രസ്താവന. താൻ മുൻപ് നടത്തിയ ‘ജനറേഷൻ ഗട്ടർ’ എന്ന പ്രയോഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കങ്കണ വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
“പ്രതിഷേധക്കാർ സ്വയം ‘പാറ്റകൾ’ എന്ന് വിശേഷിപ്പിക്കുമ്പോൾ, അവർ ഓടകളിൽ നിന്നാണ് വരുന്നതെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? പാറ്റകളുടെ വീട് ഓടകളാണെങ്കിൽ അവർ അവിടെയല്ലാതെ മറ്റെവിടെയാണ് ജീവിക്കുക?” കങ്കണ ചോദിച്ചു. ജന്തർ മന്തറിലെ സമരത്തിൻ്റെ ദൃശ്യങ്ങൾ അങ്ങേയറ്റം ഓക്കാനം ഉളവാക്കുന്നതാണെന്നും പ്രതിഷേധക്കാർ ഉപയോഗിച്ച ഭാഷ മോശമായിരുന്നുവെന്നും കങ്കണ ആരോപിച്ചു.
അതേസമയം, തൻ്റെ വിമർശനം രാജ്യത്തെ മുഴുവൻ യുവാക്കളെയും ഉദ്ദേശിച്ചല്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. മയക്കുമരുന്ന്, ചൂതാട്ടം, ഡാർക്ക് വെബ് തുടങ്ങിയ തെറ്റായ വഴികളിൽ സഞ്ചരിക്കുന്ന ഒരു ചെറിയ വിഭാഗം യുവാക്കളെയാണ് താൻ ‘ജനറേഷൻ ഗട്ടർ’ എന്ന് വിളിച്ചതെന്നാണ് കങ്കണയുടെ വാദം.
എന്നാൽ ഒരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തരംതാഴ്ന്ന ഭാഷാപ്രയോഗമാണ് കങ്കണയുടേതെന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. കങ്കണയുടെ പ്രസ്താവന രാജ്യത്തെ വിദ്യാർത്ഥികളോടും യുവതലമുറയോടുമുള്ള വെല്ലുവിളിയാണെന്ന് കാണിച്ച് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സിനിമാ താരം സോനു സൂദ് ഉൾപ്പെടെയുള്ള പ്രമുഖരും കങ്കണയുടെ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തി.
Cockroaches emerge from gutters: Kangana Ranaut













