
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയുമായ മുരാരി ബാബു (62) അന്തരിച്ചു. അമൃത ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ചങ്ങനാശേരി പെരുന്ന സ്വദേശിയായ ഇദ്ദേഹത്തിൻ്റെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും ശ്രീകോവില്‍ കട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ കവർന്ന കേസില്‍ പ്രതിചേർക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അറസ്റ്റ് ചെയ്ത ആദ്യത്തെ ഉയർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരുന്നു മുരാരി ബാബു. 90 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ശേഷം സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. കേസിനോടനുബന്ധിച്ച് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 1994-ൽ കേരള പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലി ലഭിച്ചെങ്കിലും പരിശീലനം പൂർത്തിയാക്കാതെ രാജിവെച്ചു. തുടർന്ന് 1997-ൽ ദേവസ്വം ബോർഡിൽ ജീവനക്കാരനായി ചേരുകയും ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ പദവിയിലടക്കം സേവനമനുഷ്ഠിക്കുകയും ചെയ്തു.
Devaswom Board official Murari Babu passes away















