ലൈംഗികാതിക്രമക്കേസിൽ മുൻ തെഹൽക്ക എഡിറ്റർ തരുണ്‍ തേജ്പാലിന് 10 വർഷം കഠിന തടവ്

പനാജി: 2013-ൽ ഗോവയിൽ നടന്ന ലൈംഗികാതിക്രമ കേസിൽ മുൻ തെഹൽക് മാസികാ എഡിറ്റർ തരുണ്‍ തേജ്പാലിന് (61) 10 വർഷം കഠിന തടവ് വിധിച്ച് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്. 2021-ൽ വിചാരണക്കോടതി നൽകിയ വെറുതെവിടൽ വിധി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദെക്കർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

2013-ൽ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന തിങ്ക്‌ഫെസ്റ്റ് സമ്മേളനത്തിനിടെ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കുറ്റം കോടതി ശരിവച്ചു. ഐ.പി.സി. വകുപ്പ് 376 പ്രകാരമുള്ള കുറ്റത്തിന് 10 വർഷം കഠിന തടവും 5 ലക്ഷം രൂപ പിഴയും, വകുപ്പ് 354(A) പ്രകാരം ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും, വകുപ്പ് 354(B) പ്രകാരം മൂന്ന് വർഷം കഠിന തടവും കോടതി വിധിച്ചു. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിക്കാവുന്നതിനാൽ ആകെ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. അതേസമയം, സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തേജ്പാലിന് നാല് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീയുടെ വസ്ത്രം അഴിച്ചുമാറ്റാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, അന്യായ തടങ്കൽ, സ്വാതന്ത്ര്യം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരുന്നത്. 2021 മെയ് മാസത്തിൽ ഗോവയിലെ ഫാസ്റ്റ് ട്രാക്ക് കോടതി തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ആ വിധിയെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. 2013 നവംബർ 7-ന് ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് തേജ്പാൽ തന്നെ ബലാത്സംഗം ചെയ്തതായും, പിറ്റേന്നും വീണ്ടും ആക്രമിക്കാൻ ശ്രമിച്ചതായും പരാതിക്കാരി മൊഴി നൽകിയിരുന്നു.

പരാതിക്കാരിയുടെ മൊഴി വിചാരണക്കോടതി അന്യായമായി തള്ളിക്കളഞ്ഞുവെന്നും, പ്രതിക്ക് പകരം പരാതിക്കാരിയെയാണ് വിചാരണ ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടിയ പ്രതിഭാഗം സി.സി.ടി.വി. ദൃശ്യങ്ങൾ, ഫോട്ടോകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ, ഇ-മെയിലുകൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോടതിയിൽ വാദിച്ചു.

Ex-Tehelka editor Tarun Tejpal jailed for 10 years in 2013 sexual assault case

More Stories from this section

family-dental
witywide