
രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചത് ജനങ്ങൾക്കുള്ള ‘ഇലക്ഷൻ ബില്ലാണെന്ന്’ അദ്ദേഹം പരിഹസിച്ചു. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ മുൻകൂട്ടി പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതൽ ഇതുവരെ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വർധനവാണ് സിലിണ്ടർ വിലയിൽ ഉണ്ടായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആദ്യം ഗ്യാസ് വിലയാണ് വർധിപ്പിച്ചതെന്നും അടുത്തത് പെട്രോൾ, ഡീസൽ വിലയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ വിലക്കയറ്റം ചായക്കടക്കാർ, ഹോട്ടലുടമകൾ, ബേക്കറിക്കാർ തുടങ്ങിയ ചെറുകിട വ്യാപാരികളെയും സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ സിലിണ്ടർ വിലയിലെ റെക്കോർഡ് വർധനവിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ് പാർട്ടിയും രംഗത്തെത്തി. പ്രധാനമന്ത്രിയെ ‘വിലക്കയറ്റക്കാരൻ മോദി’ എന്ന് പരിഹസിച്ച പാർട്ടി നേതൃത്വം, വ്യാപാരികളെ സർക്കാർ നിരന്തരം ദ്രോഹിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മാസാദ്യമായ ഇന്ന് വാണിജ്യ സിലിണ്ടറുകൾക്ക് വില വർധിച്ചപ്പോൾ ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
First Gas, Next Petrol and Diesel: Rahul Gandhi Slams Centre Over Price Hike











