ലോകകപ്പ് കാണാൻ യുഎസിലേക്ക് പോകുന്നുണ്ടോ? ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, ആരാധകർക്ക് അമേരിക്കയിൽ കർശന നിയന്ത്രണമുണ്ടായേക്കും

വാഷിംഗ്ടൺ: വരാനിരിക്കുന്ന ഫിഫ വേൾഡ് കപ്പിനായി അമേരിക്കയിലെത്തുന്ന ഫുട്ബോൾ ആരാധകർ ജാഗ്രത പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്. ട്രംപ് ഭരണകൂടത്തിൻ്റെ കർശനമായ ഇമിഗ്രേഷൻ നടപടികൾ കണക്കിലെടുത്ത് ആംനസ്റ്റി ഇൻ്റർനാഷണൽ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു) ഉൾപ്പെടെ 120-ലധികം സംഘടനകളാണ് സംയുക്ത ട്രാവൽ അഡ്വൈസറി പുറപ്പെടുവിച്ചത്.

അമേരിക്കയിലെ 11 നഗരങ്ങളിലായി നടക്കുന്ന ലോകകപ്പിന് ദശലക്ഷക്കണക്കിന് വിദേശികൾ എത്തുമെന്നിരിക്കെ, ട്രംപ് സർക്കാരിൻ്റെ നയങ്ങൾ ഇവരുടെ മനുഷ്യാവകാശങ്ങളെ ബാധിച്ചേക്കാമെന്ന് സംഘടനകൾ ആശങ്കപ്പെടുന്നു.

വിനോദസഞ്ചാരികളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കർശനമായി പരിശോധിക്കുമെന്നും “അമേരിക്കൻ വിരുദ്ധ” പരാമർശങ്ങൾ ഉണ്ടെങ്കിൽ പ്രവേശനം നിഷേധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുള്ള യാത്രാ വിലക്ക് ആരാധകർക്ക് തടസ്സമായേക്കാം. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) നഗരങ്ങളിൽ നടത്തുന്ന വ്യാപകമായ റെയ്ഡുകൾ സന്ദർശകർക്ക് ഭീഷണിയായേക്കാം. വ്യക്തമായ കാരണങ്ങളില്ലാതെ വിമാനത്താവളങ്ങളിൽ വെച്ച് പ്രവേശനം നിഷേധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

ആഗോളതലത്തിൽ ടൂറിസം മേഖല 6.7% വളർച്ച നേടിയപ്പോൾ, അമേരിക്കയിൽ വിദേശ സന്ദർശകരുടെ എണ്ണത്തിൽ 6% ഇടിവാണ് 2025-ൽ രേഖപ്പെടുത്തിയത്. കർശനമായ ഇമിഗ്രേഷൻ നയങ്ങളാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

എന്നാൽ ഈ മുന്നറിയിപ്പുകളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ലോകകപ്പായിരിക്കും ഇതെന്ന് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ പറഞ്ഞു. ഇടതുപക്ഷ മാധ്യമങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് നടത്തുന്ന “പേടിപ്പിക്കൽ തന്ത്രങ്ങൾ” മാത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോകകപ്പിൻ്റെ സുരക്ഷാ ചുമതലകളിൽ ഐസിഇ ഒരു പ്രധാന പങ്കുവഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Going to the US to watch the World Cup? Amnesty International urges caution, fans may face strict restrictions in the US

More Stories from this section

family-dental
witywide