
ഹാഫിസ് സയീദ് ജമ്മു കശ്മീരിലേക്ക് പതിനായിരത്തോളം ഭീകരരെ അയച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പാകിസ്താനിലെ മതപണ്ഡിതൻ അല്ലാമ നസീർ മദ്‌നി രംഗത്തെത്തി. ഓഗസ്റ്റ് 14-ന് പാകിസ്താനിലെ ബഹാവൽനഗറിൽ നിരോധിത ഭീകര സംഘടനയുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹൃദയാഘാതത്തെ തുടർന്ന് പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന ശേഷം നടത്തിയ തിരിച്ചുവരവ് പ്രസംഗത്തിലാണ്, സയീദിന്റെ തടവ് അന്യായമാണെന്നും രാജ്യത്തിനായി പതിനായിരം യുവാക്കളെ കശ്മീരിലേക്ക് അയച്ച ആളാണെന്നും മദ്‌നി അവകാശപ്പെട്ടത്.
ഈ വെളിപ്പെടുത്തൽ ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ ലഷ്‌കറെ തോയ്ബയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്. 2008-ൽ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നടന്ന പ്രമുഖ ഭീകരാക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് ഹാഫിസ് സയീദ്. 2005-ൽ ഐക്യരാഷ്ട്രസഭ ലഷ്‌കറെ തോയ്ബയ്ക്ക് ഉപരോധം ഏർപ്പെടുത്തുകയും 2008-ൽ അമേരിക്ക സയീദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2025 ഏപ്രിലിൽ 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണ കേസിൽ ജമ്മു കോടതി ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ മുംബൈ ആക്രമണക്കേസിലെ ഒളിവിൽ കഴിയുന്ന പ്രതികൾക്കെതിരെ പ്രതികളുടെ അഭാവത്തിൽ വിചാരണ നടത്താൻ മുംബൈ പോലീസും നടപടികൾ ആരംഭിച്ചു. സയീദിനെതിരെ ഇന്ത്യ അന്വേഷണം ശക്തമാക്കുന്നതിനിടയിലാണ് സ്വന്തം നാട്ടിലെ പുരോഹിതനിൽ നിന്ന് തന്നെ നിർണായക വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
Hafiz Saeed Sent Around 10,000 Terrorists to Kashmir, Claims Pakistani Cleric Allama Naseer Madni















