
വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ ഔദ്യോഗിക സുരക്ഷാ വിഭാഗത്തിലെ മുതിർന്ന ഏജൻ്റിനെ സസ്‌പെൻഡ് ചെയ്തു. വാൻസിൻ്റെയും കുടുംബത്തിൻ്റെയും അതീവ രഹസ്യമായ യാത്രാ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് അടിയന്തര നടപടി. സിഎൻഎൻ ആണ് ഈ സുരക്ഷാവീഴ്ച ആദ്യം റിപ്പോർട്ട് ചെയ്തത്.
നിലവിൽ ഈ ഏജൻ്റിനെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് പുറമെ ക്രിമിനൽ നടപടികൾക്കുള്ള അന്വേഷണവും ആരംഭിച്ചതായി യുഎസ് സീക്രെട്ട് സർവീസ് വക്താവ് ആൻ്റണി ഗുഗ്ലിയൽമി സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്ച ‘എംഎസ് നൗ’ എന്ന മാധ്യമത്തിൽ വന്ന റിപ്പോർട്ടാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വാൻസിൻ്റെയും കുടുംബത്തിൻ്റെയും പെട്ടെന്നുള്ള യാത്രാ ക്രമീകരണങ്ങളിലും പ്രത്യേക ആവശ്യങ്ങളിലും സുരക്ഷാ ഏജൻ്റുമാർക്ക് അതൃപ്തിയുണ്ടെന്ന രീതിയിലായിരുന്നു വാർത്ത. വാൻസിൻ്റെ മകന് ഗോൾഫ് ക്ലാസിനായി ഔദ്യോഗിക ഹെലികോപ്റ്ററായ ‘മറൈൻ ടു’ ഉപയോഗിക്കാൻ ആവശ്യപ്പെട്ട വിവരം പുറത്തുവന്നു.
വാൻസും ഭാര്യ ഉഷാ വാൻസും വീട് അന്വേഷിക്കുന്നതിനായി വിർജീനിയയിലേക്ക് നടത്തിയ ഹെലികോപ്റ്റർ യാത്രകളുടെ വിവരങ്ങളും ചോർന്നു. സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്നതും വിവിരങ്ങൾ ചോർത്തുന്നതും ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് സീക്രെട്ട് സർവീസ് വ്യക്തമാക്കി. വൈസ് പ്രസിഡൻ്റിൻ്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന ഇത്തരം വിവരങ്ങൾ പുറത്തുവിട്ട ഏജൻ്റിനെതിരെ ശക്തമായ മാതൃകാപരമായ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം, തങ്ങൾക്ക് സുരക്ഷയൊരുക്കുന്ന സീക്രെട്ട് സർവീസ് ഉദ്യോഗസ്ഥരുടെ സേവനങ്ങൾക്ക് വാൻസിൻ്റെ ഓഫീസ് നന്ദി അറിയിച്ചു
Helicopter for Vance’s son to play golf? US Secret Service agent suspended for leaking information to the media















