
മുംബൈ: പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ വഴി ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചതിന് പിടിക്കപ്പെട്ട ഐഐടി ബോംബെയിലെ രണ്ടാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഐഐടി പവായി കാമ്പസിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥിയായ സാഹിലാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. പവായി കാമ്പസിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്. ഇതോടെ അധികൃതരുടെ ഭാഗത്തുനിന്നും സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസിൽ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങി.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സാഹിലിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയ്ക്കിടെ ഉത്തരങ്ങൾ കണ്ടെത്താനായി സാഹിൽ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. പരീക്ഷാ നിരീക്ഷകനും ഡിപ്പാർട്ട്‌മെന്റ് മേധാവിയും വിദ്യാർത്ഥിയെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. ഈ സംഭവം ഭാവിയിലെ അക്കാദമിക് കരിയറിനെ ഒന്നിനെയും ബാധിക്കില്ലെന്ന് അധ്യാപകർ ഉറപ്പുനൽകിയതായും, ഇതിനുശേഷമാണ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സംഭവം പുറത്തറിഞ്ഞതോടെ കാമ്പസിനകത്ത് വിദ്യാർത്ഥികൾ തടിച്ചുകൂടുകയും ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. “ഈ വർഷം മാത്രം നാല് ആത്മഹത്യകളാണ് കാമ്പസിൽ നടന്നത്, അതിൽ രണ്ടെണ്ണം കഴിഞ്ഞ രണ്ടു മാസത്തിനിടെയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് കൃത്യമായി അന്വേഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ഞങ്ങൾക്ക് സുതാര്യതയും കൃത്യമായ മറുപടിയും വേണം,” പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥി പറഞ്ഞു.
വിദ്യാർത്ഥി പ്രതിഷേധം ശക്തമായതോടെ കാമ്പസിനകത്ത് വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നത്തിന് സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്താൻ ഐഐടി ഭരണകൂടം ശ്രമിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദത്താത്രേ നാലവാഡെ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ഐഐടി ബോംബെ മാനേജ്‌മെന്റ്, മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷിച്ചുവരികയാണെന്നും അറിയിച്ചു.
IIT student caught with ChatGPT during exam found dead by suicide in hostel room; massive protests at Mumbai campus.















