
ടെഹ്റാൻ: അമേരിക്ക- ഇറാൻ സംഘർഷത്തിൽ കുവൈത്തിലുള്ള അമേരിക്കയുടെ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (HIMARS) മിസൈൽ ലോഞ്ചറുകൾക്കും അവയുടെ വെടിക്കോപ്പ് സംഭരണ കേന്ദ്രങ്ങൾക്കും നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന് മണിക്കൂറുകൾക്ക് മുമ്പ്, കുവൈത്തിന്റെ വടക്കൻ അതിർത്തിയിലെ മൂന്ന് അതിർത്തി ചെക്ക്‌പോസ്റ്റുകൾക്കും സമുദ്രത്തിലെ ഒരു എണ്ണ ഡ്രില്ലിങ് പ്ലാറ്റ്‌ഫോമിനും നേരെ “കുറ്റകൃത്യപരമായ ആക്രമണം” ഉണ്ടായതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, അമേരിക്കയുടെ ഏറ്റവും പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ വൈദ്യുതി ശൃംഖലയ്ക്ക് 4,200 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി നഷ്ടമായതായി ഇറാന്റെ സർക്കാർ ഉടമസ്ഥതയിലുള്ള വൈദ്യുതി കമ്പനിയായ തവാനിർഅറിയിച്ചു. വൈദ്യുതി വിതരണ ശൃംഖലയിലെ 2,000-ലധികം കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും, വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ആവശ്യകതയും ആക്രമണത്തെ തുടർന്നുള്ള നാശനഷ്ടങ്ങളും ഒരേസമയം നേരിടാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മാർച്ച് 2 മുതൽ ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 4,322 പേർ കൊല്ലപ്പെടുകയും 12,219 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Iran says it targeted US HIMARS launchers in Kuwait with drone strikes











