
ഷിക്കാഗോ: അമേരിക്കയില്‍ നടക്കുന്ന ജി -20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്ര ധാനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം നല്‍കി. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് സ്വീകരണ യോഗവും, ഡിന്നറും ഒരുക്കിയത്. ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ 150 പേരെയാണ് ഈ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചത്.
മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും യു.എസ് ടെക്ട്രോണിക്സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഷിക്കാഗോ മുന്‍ സാര്‍ജന്റ് ഓഫ് പൊലീസ് ടോമി മേത്തിപ്പാറ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രസംഗത്തില്‍ 2026 -ല്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനമായത് 7.6 ശതമാനം ജി.ഡി.പി വളര്‍ച്ച നേടിയതാണ്. യുദ്ധങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്കിടയിലാണ് 2026-ല്‍ ഈ നേട്ടം കൈവരിച്ചത്. 2025-ല്‍ 7.1 ശതമാനമായിരുന്നു എന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കാനഡയിലേയും, ഷിക്കാഗോയിലേയും വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായി അവര്‍ ചര്‍ച്ചകള്‍ നടത്തി. അവരെ ഇന്ത്യയിലേക്ക് ബിസിനസ് നടത്തുവാന്‍ ക്ഷണിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ ധനകാര്യ സെക്രട്ടറി സ്‌കോട്ട് ബെസ്സന്റുമായും മറ്റ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുമായും വിവിധ ചര്‍ച്ചകള്‍ നടത്തും.
ഇന്ത്യയില്‍ വിവിധ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും, തൊഴില്‍ അവസരങ്ങള്‍ കൂട്ടുവാനും സഹായ മായ സാഹചര്യം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാളികള്‍ക്ക് അവര്‍ ഹൃദ്യമായ ഓണാശംസകള്‍ നേരുകയും ചെയ്തു.
ഷിക്കാഗോ കോണ്‍സുലേറ്റിൻ്റെ പരിധിയില്‍ ഒമ്പത് അമേരിക്കന്‍ സ്റ്റേറ്റുകള്‍ ആണ്. അവിടെ ഏതാണ്ട് 8,00,000 ലക്ഷം ഇന്ത്യക്കാരുണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ് പറഞ്ഞു. കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി തൻ്റെ പ്രസംഗത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആറ് കോണ്‍ഗ്രസ്മാന്‍മാരും, അമേരിക്കയിലെ മൊത്തം ഡോക്ടര്‍മാരില്‍ 10 ശതമാനവും ഇന്ത്യക്കാരാണെന്നും കൂട്ടിച്ചേര്‍ത്തു.
Indian Consulate in Chicago extends warm welcome to Union Finance Minister Nirmala Sitharaman















