
ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ അമേരിക്ക ഉന്നയിച്ച ആണവാരോപണങ്ങളെയും സമുദ്ര ഉപരോധങ്ങളെയും ശക്തമായി അപലപിച്ച് ഇറാൻ രംഗത്ത്. ഇറാൻ്റെ സമാധാനപരമായ ആണവപദ്ധതിയെക്കുറിച്ച് വാഷിംഗ്ടൺ “നുണകളും വ്യാജ ആരോപണങ്ങളും തെറ്റായ വിവരങ്ങളും” പ്രചരിപ്പിക്കുകയാണെന്ന് യുഎന്നിലെ ഇറാൻ ദൗത്യസംഘം ഔദ്യോഗികമായി കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് യുഎസ് തന്നെ നിയമവിരുദ്ധമായ സമുദ്ര ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണെന്ന് ഇറാൻ എക്സിലൂടെ പ്രതികരിച്ചു. പശ്ചിമേഷ്യൻ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾക്ക് യുഎസ് പിന്തുണ നൽകുകയാണെന്നും ദൗത്യസംഘം ആരോപിച്ചു.
സ്വന്തം ഭാഗത്തെ തെറ്റുകൾ മറച്ചുവെക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെ നിലപാട്, “കുറ്റവാളിയും കള്ളനും ചേർന്ന് പ്രൊസിക്യൂട്ടറുടെയും ജഡ്ജിയുടെയും റോൾ അഭിനയിക്കുന്നതിന്” തുല്യമാണെന്നും ഇറാൻ പരിഹസിച്ചു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് യുഎസും ഗൾഫ് രാജ്യങ്ങളും സംയുക്തമായി കൊണ്ടുവന്ന പ്രമേയത്തിന്മേൽ യുഎൻ രക്ഷാസമിതിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഇറാൻ്റെ ഈ കടുത്ത പ്രതികരണം. നിലവിൽ യുഎൻ അംഗരാജ്യങ്ങളിൽ മൂന്നിൽ രണ്ട് ഭാഗത്തിൻ്റെ പിന്തുണ ഈ പ്രമേയത്തിന് ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Iran has strongly condemned the nuclear allegations and maritime sanctions raised by the United States in the UN Security Council.















