
ടെഹ്റാൻ: മേഖലയിൽ യുദ്ധാന്തരീക്ഷം കടുക്കുന്നതിനിടെ, ഏറ്റവും പ്രയാസകരവും മോശവുമായ സാഹചര്യങ്ങളെപ്പോലും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റസ ആരെഫ് അറിയിച്ചു. രാജ്യത്ത് ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനായി അടുത്ത രണ്ടു വർഷത്തേക്കുള്ള കരുതൽ ശേഖരം ഇറാൻ മുൻകൂട്ടി സജ്ജമാക്കുന്നുണ്ടെന്ന് ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ഏജൻസിയെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.
ഏത് തരത്തിലുള്ള വിഭവങ്ങളും സാമഗ്രികളുമാണ് ശേഖരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമായി സൂചിപ്പിച്ചിട്ടില്ല. എങ്കിലും, ജനങ്ങളുടെ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും, വരാനിരിക്കുന്ന ഏറ്റവും കടുത്ത പ്രതിസന്ധികളെപ്പോലും അതിജീവിക്കാനുള്ള മുൻകരുതൽ പദ്ധതികൾ സർക്കാരിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













