ഇറാൻ യുദ്ധം: ട്രംപിനെ തെറ്റിദ്ധരിപ്പിക്കുന്നുവോ? ആശങ്കയുമായി ജെ.ഡി. വാൻസ്; യുഎസ് ആയുധപ്പുര കാലിയാകുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ലഭിക്കുന്ന വിവരങ്ങൾ അപൂർണ്ണമാണെന്ന മുന്നറിയിപ്പുമായി വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ്. പെൻ്റഗൺ നൽകുന്ന ശുഭപ്രതീക്ഷയുള്ള റിപ്പോർട്ടുകളിൽ വാൻസ് സംശയം പ്രകടിപ്പിച്ചതായും അമേരിക്കയുടെ ആയുധശേഖരത്തിൽ വലിയ കുറവുണ്ടായതായി അദ്ദേഹം ട്രംപിനെ അറിയിച്ചതായും അന്താരാഷ്ട്ര മാധ്യമമായ ‘ദി അറ്റ്‌ലാന്റിക്’ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ് ചെയർമാൻ ഡാൻ കെയ്‌നും യുദ്ധഗതിയെക്കുറിച്ച് നൽകുന്ന റിപ്പോർട്ടുകളെ വാൻസ് സ്വകാര്യമായി ചോദ്യം ചെയ്തതായും റിപ്പോർട്ടിലുണ്ട്.

ഇറാൻ യുദ്ധത്തിൻ്റെ യഥാർത്ഥ സാഹചര്യം ട്രംപ് പൂർണ്ണമായും മനസ്സിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ വാൻസിന് ആശങ്കയുണ്ട്. പെൻ്റഗൺ മേധാവികൾ നൽകുന്ന റിപ്പോർട്ടുകൾ അതിശയോക്തിപരമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.

എട്ട് ആഴ്ച പിന്നിട്ട സംഘർഷത്തിനിടെ അമേരിക്കയുടെ മിസൈൽ ശേഖരത്തിൽ വലിയ കുറവുണ്ടായതായി വാൻസ് ചൂണ്ടിക്കാട്ടുന്നു. മിസൈലുകളുടെ സ്റ്റോക്ക് പകുതിയിലേറെ തീർന്നതായാണ് അദ്ദേഹത്തിൻ്റെ വിലയിരുത്തൽ. ആയുധങ്ങൾ കുറയുന്നത് ഭാവിയിൽ ചൈനയോ റഷ്യയോ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിൽ അമേരിക്കയെ പിന്നിലാക്കുമെന്ന് വാൻസ് ഭയപ്പെടുന്നുവെന്നും റിപ്പോർട്ട് എടുത്തുപറയുന്നു. യുക്രെയ്‌നിലേക്കും ഇസ്രായേലിലേക്കും ആയുധങ്ങൾ കൈമാറിയതും ഉൽപ്പാദനത്തിലെ പരിമിതികളും കാരണം ഇറാൻ സംഘർഷത്തിന് മുമ്പുതന്നെ ആയുധശേഖരത്തിൽ കുറവുണ്ടായിരുന്നു. 

ഇറാൻ്റെ പക്കൽ ഇനിയും മിസൈലുകൾ അവശേഷിക്കുന്നുണ്ടെന്നും എന്നാൽ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ കുറയുകയാണെന്നുമാണ് വാൻസിൻ്റെ നിരീക്ഷണം. എന്നാൽ ഇറാൻ്റെ സൈനിക ശേഷി തകർത്തുവെന്നും അമേരിക്ക സുരക്ഷിതമാണെന്നുമാണ് പെൻ്റഗണിൻ്റെ ഔദ്യോഗിക നിലപാട്. ഇക്കാര്യങ്ങൾ വാൻസ് ട്രംപുമായി നേരിട്ട് ചർച്ച ചെയ്തതായാണ് വിവരം. അമേരിക്കൻ ഭരണകൂടത്തിനുള്ളിലെ തന്ത്രപരമായ ഭിന്നതയാണ് ഈ റിപ്പോർട്ടുകളിലൂടെ പുറത്തുവരുന്നത്.

അതിനിടെ, ഇറാൻ ചർച്ചകളുമായി മുന്നോട്ട് പോകാത്തതിനെത്തുടർന്ന് വാൻസും പിന്നീട് പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് നടത്താനിരുന്ന സന്ദർശനങ്ങളും റദ്ദാക്കി. യുദ്ധത്തിന് മുമ്പ് ഇറാനെ ആക്രമിക്കുന്നതിലെ ഗുണങ്ങളെക്കുറിച്ച് വാൻസ് സംശയം പ്രകടിപ്പിച്ചിരുന്നു. വാൻസിന് ഈ നീക്കത്തിൽ “ഉത്സാഹം കുറവാണെന്ന്” ട്രംപ് തന്നെ സമ്മതിച്ചിട്ടുണ്ട്. നിലവിൽ യുദ്ധത്തിന് അമേരിക്കൻ വോട്ടർമാർക്കിടയിൽ പരിമിതമായ പിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ എന്നത് ഭരണകൂടത്തിനുള്ളിൽ രാഷ്ട്രീയമായ ആശങ്കകൾക്കും കാരണമാകുന്നുണ്ട്.

Iran War: Is Trump being misled? J.D. Vance concerned about US arsenal

More Stories from this section

family-dental
witywide