
ടെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും അമേരിക്കൻ സൈനിക നീക്കങ്ങളിൽ പങ്കാളികളാകുന്നതിനെതിരെ ദക്ഷിണ കൊറിയയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇത്തരമൊരു നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങരുതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി ദക്ഷിണ കൊറിയയോട് ആവശ്യപ്പെട്ടു.
പേർഷ്യൻ ഗൾഫിലോ ഹോർമൂസ് കടലിടുക്കിലോ മറ്റ് രാജ്യങ്ങൾ നടത്തുന്ന ഏതൊരു സൈനിക വിന്യാസവും പങ്കാളിത്തവും അധിനിവേശം നടത്തുന്ന വിഭാഗത്തിനുള്ള നേരിട്ടുള്ള പിന്തുണയായി മാത്രമേ കാണാൻ കഴിയൂ എന്നും അത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.
സ്വന്തം രാജ്യത്തിന്റെ പ്രതിരോധ സജ്ജതയെ ബാധിക്കില്ലെങ്കിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാവിക ദൗത്യങ്ങളിൽ പങ്കാളിയാകുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണ കൊറിയ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് കർശന നിലപാടുമായി മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.















