
വാഷിംഗ്ടൺ/എർബിൽ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ, ഇറാനിയൻ കുർദിഷ് പ്രതിപക്ഷ കക്ഷികൾ കടുത്ത ജാഗ്രതയിലാണ്. ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിലും ഇറാനിലും സ്ഥിതി ചെയ്യുന്ന ഇവരുടെ സൈനിക താവളങ്ങൾ നിലവിൽ പോരാട്ടത്തിന്റെ മുൻനിരയായി മാറിയിരിക്കുകയാണ്.
ഇറാനിൽ ഏകദേശം പത്ത് ശതമാനത്തോളം വരുന്ന കുർദ് വംശജരുടെ പിന്തുണയോടെ ടെഹ്‌റാനിലെ ഭരണകൂടത്തെ താഴെയിറക്കാൻ ഈ പോരാളികളെ യുദ്ധത്തിലേക്ക് നേരിട്ടിറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. കുർദിഷ് പോരാളികൾക്ക് ആയുധങ്ങൾ നൽകുന്നത് ഇറാനിലെ നിലവിലെ ശക്തിസമവാക്യങ്ങളെ തലകീഴായി മറിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേലും കരുതുന്നു.
വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലുള്ള പ്രധാന ആസ്ഥാനങ്ങൾക്ക് പുറമെ, ഇറാനിലെ കുർദിഷ് പ്രദേശങ്ങളിൽ തങ്ങൾക്ക് ശക്തമായ സൈനിക വിന്യാസവും സംഘടനാ സംവിധാനങ്ങളുമുണ്ടെന്ന് ഈ കക്ഷികളുടെ നേതാക്കൾ വ്യക്തമാക്കുന്നു. 1990-1991 ലെ ഗൾഫ് യുദ്ധത്തിൽ ഇറാഖ് പരാജയപ്പെട്ടതിനെ തുടർന്ന് വടക്കൻ ഇറാഖിൽ നോ-ഫ്ലൈ സോൺ നിലവിൽ വന്നതും കുർദിസ്ഥാൻ റീജിയണൽ ഗവൺമെന്റ് (KRG) രൂപീകരിച്ചതുമാണ് അതിർത്തിയുടെ ഇരുവശത്തുമുള്ള കുർദിഷ് ഗ്രൂപ്പുകളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് വഴിയൊരുക്കിയത്.














