
ജനീവ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഭീഷണികൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധിയും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാനുമായി അന്തിമ കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് അമേരിക്കയുടെ ‘നിരാശ’യിൽ നിന്ന് ഉണ്ടായതാണെന്ന് ഗാലിബാഫ് പരിഹസിച്ചു. സ്വിറ്റ്‌സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് ഇറാൻ പ്രതിനിധി സംഘത്തിന് നേരെ ഭീഷണി മുഴക്കിയത്.
അമേരിക്കയുടെ മുൻകാല ഭീഷണികൾ ഫലം കണ്ടിരുന്നെങ്കിൽ ഇന്ന് അവർ ഇത്ര വലിയ നിരാശയുടെ തലത്തിലേക്ക് എത്തുമായിരുന്നോ എന്ന് അവർ സ്വയം ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞായറാഴ്ച വൈകുന്നേരം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ഗാലിബാഫ് ചോദിച്ചു.
അമേരിക്കക്കാരുടെ ഇത്തരം ഭീഷണികളെ ഇറാൻ ഒട്ടും ഗൗരവമായി കാണുന്നില്ല. വാക്കുകൾ ഉപയോഗിക്കുമ്പോൾ അവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തെയും നേരിടാൻ ഇറാന്റെ സൈന്യം പൂർണ്ണ സജ്ജമാണ്. അമേരിക്ക എത്രയൊക്കെ സംസാരിച്ചാലും, കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് ഇറാനായിരിക്കുമെന്നും മറ്റൊരു രീതിയിലുള്ള മറുപടി നൽകാൻ തങ്ങളുടെ സായുധ സേന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













