
ടെഹ്റാൻ: ലെബനൻ പൂർണ്ണമായും കത്തിയമരണമെന്ന ഇസ്രായേൽ തീവ്രവലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വീറിന്റെ പ്രസ്താവനയെ ശക്തമായി അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇസ്രായേൽ ഭരണകൂടം ആഗ്രഹിക്കുന്നത് മേഖലയിൽ ഒരു ‘ശാശ്വത യുദ്ധം’ ആണെന്ന് അരാഗ്ചി കുറ്റപ്പെടുത്തി. ലെബനൻ മണ്ണിൽ വെച്ചുണ്ടായ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇതാമർ ബെൻ ഗ്വീർ വിവാദമായ ഈ വംശഹത്യ പരാമർശം നടത്തിയത്.
ബെൻ ഗ്വീറിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് ഇറാൻ വിദേശകാര്യ മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇത് ഏതെങ്കിലും ഒരു ഭ്രാന്തന്റെ വെറുമൊരു ജൽപനമല്ലെന്നും, മറിച്ച് ഇസ്രായേൽ ഭരണകൂടത്തിന്റെ ഔദ്യോഗിക ദേശീയ സുരക്ഷാ മന്ത്രി പരസ്യമായി പങ്കുവെച്ച നിലപാടാണെന്നും അരാഗ്ചി ചൂണ്ടിക്കാട്ടി. സൈനികരുടെ മരണത്തെത്തുടർന്ന് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഇസ്രായേലും ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകളെപ്പോലും നിലവിലെ സാഹചര്യം ദോഷകരമായി ബാധിച്ചേക്കാം.
സ്വിറ്റ്സർലൻഡിൽ വെച്ച് അമേരിക്കയുമായി നിശ്ചയിച്ചിരിക്കുന്ന നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപായി ലെബനനിലെ സൈനിക നീക്കങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉറപ്പ് വേണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു നയതന്ത്ര പ്രതിപ്രതിനിധിയെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഈ വിവരം പുറത്തുവിട്ടത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവന കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















