
മയാമി: ഫുട്ബോൾ താരം ലയണൽ മെസ്സിക്കെതിരെ മയാമിയിൽ വഞ്ചനയ്ക്കും കരാർ ലംഘനത്തിനും കേസെടുത്തു. കഴിഞ്ഞ വർഷം ഫ്ലോറിഡയിൽ നടന്ന രാജ്യാന്തര സൗഹൃദ മത്സരങ്ങളിൽ കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കാണിച്ച് മയാമി ആസ്ഥാനമായുള്ള ഇവൻ്റ് പ്രൊമോട്ടർ വിഡ് മ്യൂസിക് ഗ്രൂപ്പാണ് മയാമി-ഡേഡ് സർക്യൂട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) 7 മില്യൺ ഡോളറിന് ഒപ്പിട്ട കരാർ പ്രകാരം വെനസ്വേല, പോർട്ടോ റിക്കോ ടീമുകൾക്കെതിരായ പ്രദർശന മത്സരങ്ങളിൽ മെസ്സി കുറഞ്ഞത് 30 മിനിറ്റെങ്കിലും കളിക്കണമായിരുന്നു. എന്നാൽ ഒക്ടോബർ 10-ന് നടന്ന വെനസ്വേലയ്ക്കെതിരായ മത്സരത്തിൽ മെസ്സി കളത്തിലിറങ്ങിയില്ല. പരിക്കില്ലാതിരുന്നിട്ടും മെസ്സി മത്സരത്തിൽ നിന്ന് വിട്ടുനിന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. അർജൻ്റീനയുടെ മത്സരത്തിൽ കളിക്കാതിരുന്ന മെസ്സി, തൊട്ടടുത്ത ദിവസം തൻ്റെ ക്ലബ്ബായ ഇൻ്റർ മയാമിക്ക് വേണ്ടി അറ്റ്‌ലാൻ്റയ്‌ക്കെതിരെ കളത്തിലിറങ്ങുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തു. ഇൻ്റർ മയാമിയുടെ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പാക്കാനാണ് താരം സൗഹൃദ മത്സരം ഒഴിവാക്കിയതെന്ന് പ്രൊമോട്ടർമാർ ആരോപിക്കുന്നു.
മെസ്സിയുടെ സാന്നിധ്യം പ്രതീക്ഷിച്ചാണ് 7 മില്യൺ ഡോളർ നൽകി മത്സരങ്ങളുടെ അവകാശം വിഡ് മ്യൂസിക് ഗ്രൂപ്പ് വാങ്ങിയത്. താരം കളിക്കാതിരുന്നതോടെ ടിക്കറ്റ് വിൽപ്പനയും സ്പോൺസർഷിപ്പ് വരുമാനവും കുത്തനെ ഇടിഞ്ഞു. ഇത് കമ്പനിക്ക് ദശലക്ഷക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാക്കിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം, അർജന്റീന ഫുട്ബോൾ അസോസിയേഷനോ ലയണൽ മെസ്സിയോ ഈ ആരോപണങ്ങളിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരത്തിനെതിരായ ഈ നീക്കം കായിക ലോകം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
Lionel Messi faces $7 million lawsuit for not playing in Florida friendly















