
ലിവോണിയ (മിഷിഗൺ): അമേരിക്കയിലെ മിഷിഗണിൽ കുടുംബാംഗങ്ങളായ നാല് പേരെ യുവാവ് വെടിവെച്ചു കൊന്നു. മാതാപിതാക്കളെയും സഹോദരനെയും സഹോദരൻ്റെ കാമുകിയെയുമാണ് ഇരുപത്തിയഞ്ചുകാരനായ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഡെട്രോയിറ്റിന് സമീപമുള്ള ലിവോണിയയിലെ കുടുംബവീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രതിയുടെ മാതാപിതാക്കളായ സ്റ്റെർലിംഗ് പിയേഴ്സ് (58), ഹോളി കിംബോൾ (53) എന്നിവരുടെ മൃതദേഹങ്ങൾ വീടിൻ്റെ പിൻമുറ്റത്താണ് കണ്ടെത്തിയത്. സഹോദരൻ ടാനർ പിയേഴ്സ് (22), അദ്ദേഹത്തിൻ്റെ കാമുകി നെവേ ഫിഞ്ച് (21) എന്നിവരെ കിടപ്പുമുറിയിൽ വെടിയേറ്റ നിലയിലും കണ്ടെത്തി.
വെടിവെപ്പ് വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും പ്രതി കൈകൾ ഉയർത്തി വീടിന് പുറത്തേക്ക് വരികയും, താൻ കുടുംബാംഗങ്ങളെ വെടിവെച്ചതായി പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയും മാതാപിതാക്കളും തമ്മിൽ തർക്കങ്ങളും അസ്വാരസ്യങ്ങളും നിലനിന്നിരുന്നതായി ലിവോണിയ പൊലീസ് ചീഫ് തോമസ് ഗൊരാൽസ്കി അറിയിച്ചു. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഒരേ വീട്ടിൽ തന്നെയാണ് മാതാപിതാക്കളും സഹോദരങ്ങളും താമസിച്ചിരുന്നത്. സഹോദരൻ്റെ കാമുകിയും പലപ്പോഴും ഇവിടെ വന്ന് തങ്ങാറുണ്ടായിരുന്നു. ഈ വീട്ടിൽ മുൻപ് പ്രതിയുമായി ബന്ധപ്പെട്ട് മറ്റ് അക്രമ സംഭവങ്ങളോ പൊലീസ് കേസുകളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
Mass shooting in Michigan: Man shoots dead four members of a family















