
തൃശൂർ: പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. നിരവധി ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ പൂരത്തിൻ്റെ പ്രധാന ആകർഷണമായ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കുന്ന കാര്യവും ദേവസ്വങ്ങളുടെ പരിഗണനയിലുണ്ട്.
വെടിക്കെട്ട് നടത്തുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് തിരുവമ്പാടി ദേവസ്വം. സർക്കാരുകൾ സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കാനാണ് ദേവസ്വത്തിൻ്റെ തീരുമാനം. ഇക്കാര്യത്തിൽ പാറമേക്കാവ് ദേവസ്വവുമായി വിശദമായ കൂടിയാലോചനകൾ നടത്തും. നിലവിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും കുടുംബാംഗങ്ങൾക്ക് സഹായം എത്തിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
മുണ്ടത്തിക്കോട്ടെ സ്ഫോടനത്തിൽ ഇതുവരെ 13 പേരാണ് മരിച്ചത്. 13 പേർ ചികിത്സയിലാണ്. മരിച്ചവരിൽ 9 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും. പൂരപ്രേമികളെയും തൃശൂർ നിവാസികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പൂരത്തിൻ്റെ ആഘോഷപ്പൊലിമ കുറയ്ക്കണമെന്ന പൊതുവികാരം ശക്തമാണ്.
Mundathikode blast: Thrissur Pooram to be held simple; fireworks may be avoided















