
ഫ്ലോറിഡ: ഫ്ലോറിഡ ആസ്ഥാനമായുള്ള ജിയോ ഗ്രൂപ്പ് നടത്തുന്ന ജോർജിയയിലെ ഒരു സ്വകാര്യ ജയിലിൽ നിന്ന് ഏകദേശം 400 വിചാരണത്തടവുകാരെ 200 മൈൽ അകലെയുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാൻ യുഎസ് മാർഷൽസ് സർവീസ് ഒരുങ്ങുന്നു. അറ്റ്‌ലന്റയിലെ ഫെഡറൽ കോടതി നടപടികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രോസിക്യൂട്ടർമാരും ജഡ്ജിമാരും ഫെഡറൽ ഡിഫെൻഡർമാരും പങ്കുവെക്കുന്നു.
സെപ്റ്റംബർ 21ന് ആരംഭിക്കുന്ന ആഴ്ചയിൽ തടവുകാരെ മാറ്റുന്ന നടപടികൾ ആരംഭിക്കുമെന്നാണ് യുഎസ് മാർഷൽസ് സർവീസിന്റെ ആഭ്യന്തര ഇമെയിലിൽ വ്യക്തമാക്കുന്നത്. അടുത്ത അഞ്ച് ആഴ്ചകളിലായി ഘട്ടങ്ങളായാണ് തടവുകാരെ മാറ്റുന്നത്. കോടതി തീയതി നിശ്ചയിക്കാത്തവരെയാണ് ആദ്യം മാറ്റുക. റോബർട്ട് എ. ഡെയ്‌ടൺ ഡിറ്റൻഷൻ ഫെസിലിറ്റിയിൽ നിന്ന് ഒക്ടോബർ 31-നകം എല്ലാ തടവുകാരെയും മാറ്റുമെന്നാണ് വിവരം.
ലവ്‌ബോയിലെ ഡെയ്‌ടൺ ജയിലിലെ മോശവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളെ തുടർന്നാണ് തടവുകാരെ മാറ്റാൻ മാർഷൽസ് സർവീസ് തീരുമാനിച്ചതെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പ്രശ്നങ്ങൾ യാതൊരുവിധ പുരോഗതിയും ഇല്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. അറ്റ്‌ലന്റ കോടതിയിൽ നിന്ന് ഏകദേശം 25 മൈൽ അകലെയാണ് നിലവിലുള്ള ഡെയ്‌ടൺ ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്. എന്നാൽ തടവുകാരെ കൂടുതൽ ദൂരെയുള്ള സ്ഥലത്തേക്ക് മാറ്റുന്നത് അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയെയും കേസുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിക്കുന്നതിനെയും ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. അറ്റ്‌ലന്റയിലെ കോടതിയിൽ വിചാരണ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വിമർശകർ ഭയപ്പെടുന്നു. ജോർജിയ നോർത്തേൺ ഡിസ്ട്രിക്റ്റ് കോടതി ചീഫ് ജഡ്ജ് ലീ മാർട്ടിൻ മേയ് സെനറ്റർമാർക്ക് അയച്ച കത്തിലും ഈ ആശങ്ക വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ജിയോ ഗ്രൂപ്പുമായി കരാർ പുതുക്കേണ്ടതില്ലെന്നാണ് മാർഷൽസ് സർവീസിന്റെ തീരുമാനം. തടവുകാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കസ്റ്റഡിയിലുള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മാർഷൽസ് സർവീസ് വക്താവ് വ്യക്തമാക്കി. എങ്കിലും മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അവർ തയ്യാറായില്ല. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് വിചാരണയ്ക്ക് മുമ്പ് തന്നെ തടവിൽ കഴിയുന്നവരാണ് ഇവർ. അനധികൃതമായി രാജ്യത്തേക്ക് തിരികെ പ്രവേശിക്കുക, വഞ്ചന, മയക്കുമരുന്ന് കടത്ത്, ആയുധ കേസുകൾ എന്നിവയാണ് ജോർജിയയിൽ ഇത്തരം തടവുകാരിൽ സാധാരണയായി കാണപ്പെടുന്ന കുറ്റങ്ങൾ.













