
ടെൽ അവീവ്: ഇസ്രായേലിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ഒക്ടോബർ 7-ലെ സുരക്ഷാ വീഴ്ചകളിൽ നിന്നും തിരിച്ചടികളിൽ നിന്നും ജനശ്രദ്ധ തിരിക്കാനായി അധിനിവിഷ്ട പടിഞ്ഞാറൻ കരയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ബോധപൂർവം സംഘർഷം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായി ഇസ്രായേലി വാർത്താ ഔട്ട്‌ലെറ്റായ ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്തു. ഇസ്രായേലി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
അഭിപ്രായ സർവ്വേകളിൽ ഭരണകക്ഷിയായ കൂട്ടുമുന്നണിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തിൽ, പടിഞ്ഞാറൻ കരയിലെ സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യങ്ങളെ സൈനിക ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ കാരണം സൈന്യത്തെ പുതിയ സുരക്ഷാ സങ്കീർണ്ണതകളിലേക്ക് തള്ളിവിടാതിരിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് അടക്കമുള്ള തീവ്ര വലതുപക്ഷ നേതാക്കൾ പടിഞ്ഞാറൻ കരയിൽ കൂടുതൽ രൂക്ഷമായ ഒരു പോരാട്ടത്തിന് ആഗ്രഹിക്കുന്ന കാര്യം മറച്ചുവെക്കുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. പാലസ്തീനിയൻ അതോറിറ്റിയെ അട്ടിമറിക്കുന്നതിനായി ഒരു മുൻകൂർ സൈനിക നീക്കം നടത്താനും, തുടർന്ന് അവിടുത്തെ ഭൂമി പിടിച്ചെടുത്ത് ഫലസ്തീൻ ജനതയെ വൻതോതിൽ കുടിയൊഴിപ്പിക്കാനും വൻ സംഘർഷങ്ങൾ വഴിയൊരുക്കുമെന്നാണ് വലതുപക്ഷ വിഭാഗങ്ങളുടെ കണക്കുകൂട്ടൽ.















