
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുമ്പോൾ, യുഎസ് എണ്ണ, പ്രകൃതിവാതക കമ്പനികളുടെ ഓഹരികളിൽ ട്രംപിന്റെ ഇൻവെസ്റ്റ്‌മെന്റ് അക്കൗണ്ടുകൾ വൻതോതിൽ ക്രയവിക്രയം നടത്തുന്നത് തുടരുന്നതായി റിപ്പോർട്ട്. 2026 രണ്ടാം പാദത്തിലെ സാമ്പത്തിക വെളിപ്പെടുത്തൽ രേഖകളെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഇറാനുമായുള്ള യുദ്ധം ആരംഭിക്കുകയും പിന്നീട് വെടിനിർത്തലിലൂടെ താത്കാലികമായി നിലയ്ക്കുകയും വീണ്ടും ശക്തമാവുകയും ചെയ്ത മാസങ്ങളിലത്രയും, ലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള എണ്ണ, വാതക ഓഹരികളാണ് ട്രംപിന്റെ അക്കൗണ്ടുകൾ വഴി വാങ്ങുകയും വിൽക്കുകയും ചെയ്തതെന്ന് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സിലെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
വ്യത്യസ്ത മേഖലകളിലായി വൻ സാമ്പത്തിക നിക്ഷേപമുള്ള ട്രംപിന്റെ അക്കൗണ്ടുകൾ വഴി ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഏകദേശം 3,600 ഓഹരി ഇടപാടുകൾ നടന്നിട്ടുണ്ട്. ഇതിന്റെ ആകെ മൂല്യം 21.2 കോടി ഡോളർ മുതൽ 69.5 കോടി ഡോളർ വരെയാണെന്ന് സി.ബി.എസ് ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. യുദ്ധം എണ്ണ വിപണിയെ വൻതോതിൽ സ്വാധീനിക്കുന്ന ഘട്ടത്തിൽ പ്രസിഡന്റിന്റെ ഈ സാമ്പത്തിക ഇടപാടുകൾ വലിയ താൽപ്പര്യ വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയരുന്നുണ്ട്.











