
അബുദാബി: യുഎഇയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഈജിപ്ഷ്യൻ പൊതുമേഖലാ ബാങ്കായ ബാങ്ക് മിസ്‌റിന്റെ ശാഖകളിൽ അടിയന്തര ഫോറൻസിക് പരിശോധന നടത്താൻ ഉത്തരവിട്ട് യുഎഇ സെൻട്രൽ ബാങ്ക്. ബാങ്കിന്റെ യുഎഇ ശാഖകളെ അമേരിക്കൻ സാമ്പത്തിക സംവിധാനത്തിൽ നിന്ന് വിച്ഛേദിക്കുമെന്ന് വാഷിംഗ്ടൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധം കർശനമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ നീക്കം.
യു.എസ് അധികൃതർ ചൂണ്ടിക്കാണിച്ച കാലയളവിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ ഫോറൻസിക് അന്വേഷണം നടത്തുമെന്നും, യു.എ.ഇ സാമ്പത്തിക മേഖലയുടെ സുതാര്യതയും പ്രശസ്തിയും കാത്തുസൂക്ഷിക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ടെന്നും യു.എ.ഇ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാനിയൻ ഭരണകൂടത്തിന് നിരന്തരം സാമ്പത്തിക സഹായം നൽകുന്നുവെന്ന് ആരോപിച്ചാണ് ഈജിപ്തിലെ രണ്ടാമത്തെ വലിയ ബാങ്കായ ബാങ്ക് മിസ്‌റിന്റെ യു.എ.ഇ ശാഖകൾക്കെതിരെ നടപടി സ്വീകരിക്കാൻ യു.എസ് തീരുമാനിച്ചത്.
ഇറാന് സഹായം നൽകുന്നവർക്ക് ഡോളർ ഇടപാടുകളോ ആഗോള സാമ്പത്തിക വ്യവസ്ഥയോ ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ആരായുന്നതിനുള്ള ഒരു മാസത്തെ സാവകാശത്തിന് ശേഷമായിരിക്കും ട്രഷറി വകുപ്പിന്റെ ഉത്തരവ് പൂർണ്ണമായും പ്രാബല്യത്തിൽ വരിക.











